തൃശൂർ: വിവാദങ്ങൾക്കിടെ സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഇന്ന് പങ്കെടുക്കും. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനത്തിലാണ് ഇപി പങ്കെടുക്കുക. ജനകീയ പ്രതിരോധ യാത്ര ഇന്ന് തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കുകയാണ്.
രാവിലെ ഒമ്പത് മണിക്ക് ചെറുതുരുത്തിയിൽ എത്തുന്ന യാത്രയ്‌ക്ക് 12 ഇടത്ത് സ്വീകരണം നൽകും. വൈകിട്ട് അഞ്ചു മണിക്ക് തേക്കിൻകാട് മൈതാനത്ത് പൊതുസമ്മേളനവും ഉണ്ടാവും. പരിപാടിയിൽ പങ്കെടുക്കാനായി ഇപി ജയരാജൻ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിച്ചു. സംസ്‌ഥാന നേതൃത്വുമായി ഇടഞ്ഞുനിൽക്കുന്ന ഇപി ജയരാജൻ സിപിഎം സംസ്‌ഥാന സെക്രട്ടറി നയിക്കുന്ന ജാഥയിൽ ഇതുവരെ ഒരിടത്തും പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ മാസം 20ന് കാസർഗോഡ് നിന്ന് തുടങ്ങിയ ജാഥയിൽ ഇപി പങ്കെടുക്കാത്തത് ഏറെ വിവാദമായിരുന്നു. റിസോർട്ട് വിവാദം പാർട്ടി വേദിയിൽ പരാതിയായതിലും പൊതുസമൂഹം അറിയുംവിധം വാർത്തയായതിലും ഇപി ജയരാജൻ കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു. എന്നാൽ, ഇപി ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂരിലെ വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഇപി ജാഥയിലേക്ക് എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഇപി ജയരാജൻ കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു. ആരാണ് ഗൂഢാലോചന നടത്തുന്നതെന്ന് അറിയാമെന്നും സമയം ആകുമ്പോൾ തുറന്നു പറയാമെന്നുമായിരുന്നു ഇപിയുടെ പ്രതികരണം. അതിനിടെ, ഇൻഡിഗോ വിമാനക്കമ്പനിയുമായി തുടരുന്ന നിസ്സഹരണം അവസാനിപ്പിക്കാൻ കമ്പനി ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടതായും ഇപി ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Most Read: കനത്ത ചൂട്; ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന- ആരോഗ്യമന്ത്രി