ലണ്ടൻ: ഒമൈക്രോൺ വ്യാപനം തുടരുന്നതിന്റെ പശ്‌ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ച് തുടങ്ങി. ജർമനി, പോർച്ചുഗൽ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഒമൈക്രോൺ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇസ്രായേൽ നാലാം ഡോസ് വാക്‌സിൻ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതല യോഗം നാളെ നടക്കും.
ഡെല്‍റ്റ വകഭേദത്തേക്കാൾ വേഗത്തിലാണ് ഒമൈക്രോൺ വ്യാപിക്കുന്നതെന്നും കോവിഡ് വന്നുപോയവരിലേക്കും വാക്‌സിന്‍ സ്വീകരിച്ചവരിലേക്കും ഒമൈക്രോൺ വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകരാജ്യങ്ങൾ മുന്നൊരുക്കങ്ങൾ നടത്തുന്നത്.
യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒമൈക്രോൺ ഇതിനോടകം വ്യാപകമായിട്ടുണ്ട്. കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളാണ് ഇപ്പോള്‍ സ്‌പെയിനില്‍ റിപ്പോർട് ചെയ്‌തുകൊണ്ടിരിക്കുന്നത്. പ്രതിദിന കേസുകള്‍ ഉടന്‍ ഒരു ലക്ഷം കടന്നേക്കുമെന്ന് ഫ്രാന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഫ്രാന്‍സില്‍ 70,000 പേര്‍ക്കാണ് പ്രതിദിനം രോഗം സ്‌ഥിരീകരിച്ച് കൊണ്ടിരിക്കുന്നത്. യൂറോപ്പില്‍ ഉടനീളം കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് ആരോഗ്യ സംവിധാനങ്ങളില്‍ വ്യാപക പ്രതിസന്ധിക്കിടയാക്കുമെന്ന് ഡബ്‌ള്യൂഎച്ച്‌ഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Also Read: ബിജെപിയിലോ ആര്‍എസ്എസിലോ ചേരൂ; കനയ്യക്കെതിരെ പ്രതിഷേധം