തിരുവനന്തപുരം : സംസ്‌ഥാനത്ത് അതിക്രമങ്ങള്‍ അതിജീവിച്ച സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്നതിനായി സംസ്‌ഥാന വനിത ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതിയാണ് ആശ്വാസനിധി. ഈ പദ്ധതിയിലൂടെ ഇപ്പോള്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഗാര്‍ഹിക അതിക്രമങ്ങള്‍ ഉള്‍പ്പെടെ പീഡനത്തിനിരയായ സ്‌ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനായി 27.50 ലക്ഷം രൂപയുടെ അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
2018ല്‍ ആശ്വാസനിധി പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷിച്ച 95 പേരെ പ്രത്യേകം പരിഗണിച്ച് ധനസഹായം നല്‍കിയതോടെയാണ് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും സഹായം ലഭിക്കുന്നത്. തൃശൂര്‍ 27, പാലക്കാട് 14, തിരുവനന്തപുരം 11, പത്തനംതിട്ട 5, ആലപ്പുഴ 11, കോഴിക്കോട് 27 എന്നിങ്ങനെയാണ് അപേക്ഷകള്‍ ലഭിച്ചിരുന്നത്. ഇതോടെ ഈ പദ്ധതിയിലൂടെ ഇതുവരെ 359 പേര്‍ക്ക് 2.23 കോടി രൂപ അര്‍ഹരായ ആളുകള്‍ക്ക് അനുവദിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, ഗാര്‍ഹിക പീഡനം, ഹീനമായ ലിംഗവിവേചനം തുടങ്ങിയ അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്കാണ് ധനസഹായം നല്‍കുന്നത്.
ഓരോ വിഭാഗത്തിന്റേയും തീവ്രതയനുസരിച്ച് 25,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ് ധനസഹായമായി അനുവദിക്കുന്നത്. ഇതിലൂടെ ഇത്തരത്തില്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ആളുകള്‍ക്ക് ഒരു പരിധി വരെ ആശ്വാസമേകാന്‍ ആശ്വാസനിധി പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്‌തമാക്കുന്നു. ഗാര്‍ഹിക പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്ന സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും 25,000 മുതല്‍ 50,000 രൂപ വരെയും, പോക്‌സോ ആക്‌ടിനു കീഴിലുള്ള ലൈംഗികാതിക്രമങ്ങള്‍, ബലാൽസംഗം, കൂട്ടബലാൽസംഗം, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമങ്ങള്‍, അതിക്രമം നിമിത്തം ഗര്‍ഭം ധരിച്ചവര്‍, അംഗഭംഗം, ജീവഹാനി, ഗര്‍ഭസ്‌ഥ ശിശുവിന്റെ നഷ്‌ടം, വന്ധ്യത സംഭവിക്കല്‍, തീപ്പൊളളലേല്‍ക്കല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് 50,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയും, ആസിഡ് ആക്രമണം നേരിട്ടവര്‍ക്ക് 1 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെയുമാണ് തുക അനുവദിക്കുന്നത്.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെടുകയോ സ്വമേധയാ വെളിപ്പെടുകയോ ചെയ്‌താൽ കുട്ടികളുടെ പരാതിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറും, സ്‌ത്രീകളുടെ പരാതിയില്‍ വനിത സംരക്ഷണ ഓഫീസറും വിവിധ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട് നല്‍കുന്നു. ഇവരുടെ റിപ്പോര്‍ടും ശിപാര്‍ശയും ഉള്‍പ്പടെ പരിശോധിച്ചാണ് സംസ്‌ഥാന തലത്തില്‍ നിന്നു തുക അനുവദിക്കുന്നത്.
Read also : തിരഞ്ഞെടുപ്പ് അടുത്തു; ഒരു തൃണമൂല്‍ എംഎല്‍എ കൂടി പാര്‍ട്ടി വിടുന്നു