കണ്ണൂർ: ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍ വഴി യുവാവിന് അഞ്ചുലക്ഷം രൂപ നഷ്‌ടപ്പെട്ടു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ പരിയാരം സ്വദേശി മഷ്ഹൂക്കിനാണ് പണം നഷ്‌ടമായത്. ഗൂഗിളില്‍ സെർച്ച് ചെയ്‌തപ്പോൾ ലഭിച്ച നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കിയതോടെയാണ് പണം നഷ്‌ടമായത്. ഇയാളുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
എടിഎമ്മില്‍ നിന്ന് പിന്‍വലിച്ച 10000 രൂപ ലഭിക്കാതെ വന്നതോടെയാണ് മഷ്ഹൂക്ക് കസ്‌റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത്. കാനറാ ബാങ്കിന്റെ നമ്പർ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയും അതുപ്രകാരം ലഭിച്ച നമ്പറിൽ വിളിക്കുകയും ആയിരുന്നു.
തുടർന്ന് കസ്‌റ്റമര്‍ കെയര്‍ ജീവനക്കാരന്‍ ആണെന്ന് പറഞ്ഞ് സംസാരിച്ച ഒരാള്‍ പരാതി രജിസ്‌റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിനായി ഒരു ഫോം ഫോണിലേക്ക് അയക്കുമെന്നും അതില്‍ വ്യക്‌തി വിവരങ്ങള്‍ നല്‍കണമെന്നും അറിയിച്ചു. ശേഷം ആവശ്യമായ വിവരങ്ങളും ഒടിപി നമ്പറും മഷ്ഹൂക്ക് ഫോമില്‍ പൂരിപ്പിച്ച് നല്‍കി. ഇതിന് പിന്നാലെയാണ് പണം നഷ്‌ടമായത്. ഇരുപത് തവണയായാണ് അഞ്ച് ലക്ഷം നഷ്‌ടപ്പെട്ടത്.
മഷ്ഹൂക്ക് പരിയാരം പോലീസിലും കണ്ണൂര്‍ സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. വീട് നിര്‍മിക്കാന്‍ വേണ്ടി ഒരുക്കൂട്ടിവച്ച പണമാണ് നഷ്‌ടമായതെന്ന് മഷ്ഹൂക്ക് പറയുന്നു. സംഭവത്തിൽ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
Malabar News: പിക്അപ്പ് ലോറിയുമായെത്തി കടയിൽ മോഷണം; സംഘത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്