ലുധിയാന: വിവാദമായ പുതിയ കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകുന്നത് കർഷകരുടെ വാദം ശരിയായത് കൊണ്ടാണെന്ന് പഞ്ചാബ് കായിക, യുവജന സേവന മന്ത്രി റാണ ഗുർമിത് സിംഗ് സോധി. ‘കർഷകർ പറയുന്നത് ശരിയാണെന്ന് കേന്ദ്രം അംഗീകരിച്ചു. അതുകൊണ്ടാണ് നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. കർഷകരോട് നീതി പുലർത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിയമങ്ങൾ പിൻവലിക്കുക തന്നെ വേണം‘- മന്ത്രി പറഞ്ഞു.
വളരെ സമാധാനപരമായാണ് കർഷകർ പ്രതിഷേധിക്കുന്നത്. അവർ ഭക്ഷണം പാകം ചെയ്യുന്നു. തണുത്തുറഞ്ഞ കാലാവസ്‌ഥയിൽ കഷ്‌ടപ്പെടുന്നു. കേന്ദ്ര സർക്കാർ ഈ നിയമങ്ങൾ പിൻവലിച്ച് പ്രശ്‌നം ഉടൻ പരിഹരിക്കണമെന്നാണ് അവരുടെ ആഗ്രഹം. പ്രതിഷേധത്തിന്റെ ഒന്നാം ദിവസം മുതൽ പഞ്ചാബ് സർക്കാർ കർഷകർക്കൊപ്പമുണ്ട്. കർഷക കുടുംബത്തിൽ നിന്നുള്ള പ്രാദേശിക ഗായകരും നാടോടി ഗായകരും പ്രതിഷേധകരെ പിന്തുണക്കുന്നു- മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരും കർഷക നേതാക്കളും തമ്മിൽ നിരവധി ചർച്ചകൾ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. കർഷകർക്ക് ആശങ്കയുള്ള നിയമ വ്യവസ്‌ഥകൾ ഭേദഗതി ചെയ്യാമെന്ന കേന്ദ്രത്തിന്റെ വാഗ്‌ദാനവും കർഷകർ നിരസിച്ചു. ഫാർമേഴ്‌സ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആന്റ് ഫെസിലിറ്റേഷൻ) ആക്റ്റ് 2020, ഫാർമർ അഷ്വറൻസ് ആന്റ് ഫാം സർവീസസ് ആക്റ്റ് 2020 , അവശ്യവസ്‌തുക്കളുടെ (ഭേദഗതി) നിയമം എന്നിവക്കെതിരെയാണ് വിവിധ കർഷക സംഘടനകൾ പ്രതിഷേധിക്കുന്നത്.
കർഷക പ്രക്ഷോഭം 18ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം കൂടുതൽ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ദേശീയപാതകൾ ആയിരകണക്കിന് ട്രാക്‌ടറുകളുമായി കർഷകർ ഉപരോധിച്ചിരുന്നു. കർഷകരുടെ പുതിയ സമരമുറ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. എങ്കിലും, ഇതുവരെ കർഷകർക്ക് അനുകൂലമായ നിലപാടുകളൊന്നും തന്നെ കേന്ദ്രം സ്വീകരിച്ചിട്ടില്ല. നിരാഹാര സമരത്തിനും കർഷകർ ആഹ്വാനം ചെയ്‌തിട്ടുണ്ട്. കർഷകർക്കൊപ്പം നിരാഹാരമിരിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു.
Also Read: കർഷക പ്രക്ഷോഭം; കേന്ദ്ര മന്ത്രിമാരുമായി അമിത് ഷായുടെ തിരക്കിട്ട ചർച്ച