ന്യൂഡെൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ രാജ്യ തലസ്‌ഥാനത്ത് നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും സോം പ്രകാശും ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. കർഷക പ്രക്ഷോഭം 18ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് മന്ത്രിമാരുമായി അമിത് ഷാ സ്വവസതിയിൽ തിരക്കിട്ട ചർച്ച നടത്തിയത്.
ആയിരകണക്കിന് ട്രാക്‌ടറുകളുമായി ഡെൽഹി- ജയ്‌പൂർ ദേശീയ പാത കർഷകർ ഉപരോധിച്ചിരുന്നു. രാജസ്‌ഥാനിൽ നിന്നുള്ള കർഷകർ ഡെൽഹിയിലേക്ക് നടത്തിയ മാർച്ച് സുരക്ഷസേനയും പോലീസും ചേർന്ന് തടയാൻ ശ്രമിച്ചു. രാജസ്‌ഥാൻ -ഹരിയാന അതിർത്തി പൂർണമായും ബാരിക്കേഡുകൾ നിരത്തി അടക്കുകയായിരുന്നു. നൂറുകണക്കിന് കർഷകരാണ് ട്രാക്‌ടർ റാലിയിൽ പങ്കെടുത്തത്.
റോഡ് ഉപരോധത്തിൽ നിന്നും കർഷകർ പിൻമാറിയതോടെ മൂന്ന് മണിക്കൂറുകൾക്ക് ശേഷം ഡെൽഹി-നോയിഡ അതിർത്തിയിലെ ഛില്ലയിൽ ഗതാഗതം പഴയ സ്‌ഥിതിയിലായി. ഞായറാഴ്‌ച രാവിലെ രാജസ്‌ഥാനിൽ നിന്നും ആരംഭിച്ച മാർച്ച് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവാണ് നയിച്ചത്. മാർച്ചിൽ ആയിരത്തോളം കർഷകർ പങ്കെടുത്തു.
പഞ്ചാബിൽ നിന്നും 1,500 ട്രാക്‌ടറുകളിലായി കർഷകർ രാജ്യ തലസ്‌ഥാനത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം, പുതിയ കാർഷിക നിയമങ്ങളെ ന്യായീകരിക്കുന്ന പ്രസ്‌താവനകളാണ് പ്രധാനമന്ത്രി മോദിയും മറ്റു മന്ത്രിമാരും നടത്തുന്നത്. പരിഷ്‌കാര നടപടികളിലൂടെ വരുന്ന നിക്ഷേപങ്ങളുടെ മെച്ചം കർഷകർക്ക് തന്നെ ആയിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം മോദി പുതിയ നിയമങ്ങളെ ന്യായീകരിച്ച് പറഞ്ഞത്.
Read also: കർഷകർക്ക് പിന്തുണ; പഞ്ചാബ് ജയിൽ ഡിഐജി രാജിവെച്ചു