ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരം മന്‍ദീപ് സിങ് ഡെല്‍ഹി അതിര്‍ത്തിയിലെത്തി. തന്റെ പിതാവ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹവും സമരത്തില്‍ പങ്കെടുക്കുമായിരുന്നു. താന്‍ ആ കടമ നിറവേറ്റിയതില്‍ അദ്ദേഹമിപ്പോള്‍ സന്തോഷവാന്‍ ആയിരിക്കുമെന്ന് മന്‍ദീപ് സിങ് പറഞ്ഞു. കര്‍ഷകര്‍ക്ക് പരസ്യമായി പിന്തുണ നല്‍കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററാണ് മന്‍ദീപ് സിങ്.
കൊടും തണുപ്പിനെ അവഗണിച്ച് സമാധാനപരമായി സമരം ചെയ്യുന്ന രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പിന്തുണ നല്‍കാനാണ് താന്‍ എത്തിയതെന്ന് മന്‍ദീപ് പറഞ്ഞു. സഹോദരന്‍ ഹര്‍വീന്ദര്‍ സിങ്ങിനൊപ്പമാണ് മന്‍ദീപ് സമരമുഖത്ത് എത്തിയത്.
ഇദ്ദേഹത്തെ കൂടാതെ നിരവധി കായിക താരങ്ങളും സെലിബ്രിറ്റികളും കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ബോക്‌സിങ് താരങ്ങളായ വിജേന്ദര്‍ സിങ്, കൗര്‍ സിങ്, ഗുര്‍ബക്ഷ് സിങ് സന്ധു, ജയ്‌പാല്‍ സിങ് തുടങ്ങിയവര്‍ നേരത്തേ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരമുഖത്ത് എത്തിയിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്നാണ് കായികതാരങ്ങള്‍ വ്യക്‌തമാക്കിയത്. ദുബായില്‍ ഐപിഎല്‍ മല്‍സരം നടക്കുന്നതിനിടെയാണ് മന്‍ദീപ് സിങ്ങിന്റെ പിതാവ് മരണപ്പെട്ടത്. ഇന്ത്യക്ക് വേണ്ടി മൂന്ന് ടി-20 മല്‍സരങ്ങള്‍ കളിച്ച താരമാണ് മന്‍ദീപ്.
Read also: കര്‍ഷകര്‍ തെരുവില്‍; പുരസ്‌കാരം നിഷേധിച്ച് ശാസ്‌ത്രജ്‌ഞന്‍