ചണ്ഡീഗഢ്: ഹരിയാനയിലെ ഹിസാറിൽ ബിജെപി എംപി രാംചന്ദർ ജാംഗ്രക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ കർഷകർക്ക് എതിരെ കേസ് എടുത്തതിനെ എതിർത്ത് കർഷക കൂട്ടായ്‌മകൾ. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതടക്കം വകുപ്പുകൾ ചുമത്തിയാണ് കർഷകർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. കർഷകരെ മർദ്ദിച്ചവരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കർഷകരുടെ പോലീസ് സ്‌റ്റേഷൻ ഉപരോധം തുടരുന്നത്.
സമരം നടത്തുന്ന കർഷകർ ജോലിയില്ലാത്ത മദ്യപാനികളാണെന്ന എംപിമാരുടെ പരാമർശത്തിന് എതിരെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും എംപിയുടെ കാർ ആക്രമിക്കപ്പെടുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിലാണ് മൂന്ന് കർഷകർക്കെതിരെ പോലീസ് കേസ് എടുത്തത്. കലാപം സൃഷ്‌ടിക്കൽ, ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
എന്നാൽ പ്രതിഷേധത്തിനിടെ പുറത്ത് നിന്നെത്തിയ ചിലരാണ് ആക്രമണം നടത്തിയതെന്നും ഇവരെ അറസ്‌റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടാണ് കർഷകരുടെ ഉപരോധം. നർനൌണ്ട് പോലീസ് സ്‌റ്റേഷന് മുന്നിലാണ് സമരം. സമരം കണക്കിലെടുത്ത് കൂടുതൽ പോലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ പോലീസുമായുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ കർഷകന്റെ നില ഗുരുതരമായി തുടരുകയാണ്.
Read Also: പാർട്ടി യോഗത്തിൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ച് ജി സുധാകരൻ