ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി കര്‍ഷക സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനത്തെ തുടര്‍ന്ന് പഞ്ചാബില്‍ റിലയന്‍സ് പെട്രോള്‍ പമ്പുകള്‍ നിശ്‌ചലമാകുന്നു. ജിയോ സിം കാര്‍ഡുകള്‍ വ്യാപകമായി ഒഴിവാക്കുന്നു.
കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റ് അനുകൂലമാണെന്ന് ആരോപിച്ചാണ് റിലയന്‍സ്, അദാനി അടക്കമുള്ള കമ്പനികളുടെ സര്‍വീസുകളും ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്‍കിയത്. സംസ്‌ഥാനത്തെ 85 റിലയന്‍സ് പമ്പില്‍ ഭൂരിപക്ഷവും നിശ്‌ചലമായി. പമ്പുകള്‍ക്ക് മുന്നില്‍ ഉപരോധ സമരവുമുണ്ട്. കോര്‍പറേറ്റുകളുടെ ഷോപ്പിങ് മാളുകളും ശക്‌തമായ ബഹിഷ്‌കരണമാണ് നേരിടുന്നത്.
ഭക്ഷ്യധാന്യം ശേഖരിക്കാന്‍ അദാനി ഗ്രൂപ്പ് മോഗയില്‍ തുടങ്ങിയ പദ്ധതിക്കു നേരെയും പ്രതിഷേധമുണ്ട്. ‘ഗോ ബാക്ക് അദാനി’ എന്ന മുദ്രാവാക്യമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. എസ്സാര്‍ ഗ്രൂപ്പിന്റെ പെട്രോള്‍ പമ്പുകള്‍, വാള്‍മാര്‍ട്ട് സ്‌റ്റോറുകള്‍, റിലയന്‍സ് മാളുകള്‍ എന്നിവയും ബഹിഷ്‌കരിക്കുന്നു. ജിയോ സിം ഉപേക്ഷിക്കാനുള്ള ആഹ്വാനത്തോട് മികച്ച പ്രതികരണമാണെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
Read Also: എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
അംബാനിക്കും അദാനിക്കും വേണ്ടിയുള്ള മോദിയുടെ രാഷ്‌ട്രീയ കളിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഭാരത് കിസാന്‍ യൂണിയന്‍ പഞ്ചാബ് ഘടകം സെക്രട്ടറി ഷിങ്കാരസിങ് മാന്‍ പറഞ്ഞു. ക്യാനഡ, ഇറ്റലി, ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിലും കര്‍ഷകരുടെ പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലികള്‍ നടന്നു. യുഎന്‍ ആസ്‌ഥാനത്തിനു മുന്നിലും പ്രതിഷേധിക്കുമെന്ന് പ്രവാസി പഞ്ചാബികളുടെ സംഘടനാ നേതാവ് സുഖ്‌ചെന്‍ മാന്‍ സിങ് പറഞ്ഞു.