ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരായ സമരത്തെ തുടര്‍ന്ന് പഞ്ചാബില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തും. കര്‍ഷക സംഘടന നേതാക്കളും മുഖ്യമന്ത്രിയോടൊപ്പം പങ്കെടുക്കും.
കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മഹാമനസ്‌കത കാണിക്കണമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. ചരക്കുട്രെയിനുകള്‍ സർവീസ് നടത്താന്‍ തുടങ്ങുകയാണെങ്കില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ തടയില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കിയിരുന്നു.
പാസഞ്ചര്‍, ചരക്കു ട്രെയിനുകള്‍ സർവീസ് നടത്തും, അല്ലെങ്കില്‍ രണ്ടു സർവീസുകളും അനുവദിക്കില്ല എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. ചരക്ക് ട്രെയിന്‍ സര്‍വീസ് മാത്രമായി പുനസ്‌ഥാപിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വേയും അറിയിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരത്തിന്റെ ഭാഗമായിട്ടാണ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചത്. ഇതോടെ പഞ്ചാബിലേക്കുള്ള ട്രെയിന്‍ സർവീസുകള്‍ ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തിവച്ചു.
ഇതോടെ കര്‍ഷകര്‍ക്ക് ആവശ്യമായ വളവും മറ്റും കീടനാശിനികളും തെര്‍മല്‍ വൈദ്യുത പ്ളാന്റിലേക്കുള്ള കല്‍ക്കരിയുമെല്ലാം എത്താതെയായി. ഇതേ തുടര്‍ന്നാണ് ട്രെയിനുകള്‍ തടയില്ലെന്ന തീരുമാനം കര്‍ഷക സംഘടനകള്‍ എടുത്തത്.
Read also: നുഴഞ്ഞു കയറുന്നവര്‍ വന്നപോലെ തിരികെ പോകില്ല; കരസേനാ മേധാവി