കൽപ്പറ്റ: രാസവളങ്ങൾ കിട്ടാനില്ലാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. രണ്ട് വർഷത്തെ പ്രളയവും തുടർന്നുണ്ടായ കോവിഡും കാർഷികമേഖലയിൽ രാസവള ക്ഷാമം രൂക്ഷമാക്കി. നിലവിൽ വയനാട് ജില്ലയിലെ ആയിരകണക്കിന് കർഷകരാണ് കാർഷിക വിളകൾക്ക് യഥാസമയം വളപ്രയോഗം നടത്താൻ കഴിയാതെ പ്രതിസന്ധിയിലായത്. വിവിധ കോംപ്‌ളക്‌സ് വളങ്ങളും, യൂറിയ, പൊട്ടാഷ്, ഫോസ്‌ഫേറ്റ്, ഡൈ അമോണിയം തുടങ്ങിയ വളങ്ങളുമാണ് ഇപ്പോൾ കിട്ടാനില്ലാത്തത്.
നിലവിലെ കാലാവസ്‌ഥ ഏതാണ്ട് എല്ലാ വിളകൾക്കും വളപ്രയോഗം നടത്താൻ അനുയോജ്യമാണെന്ന് കർഷകർ പറയുന്നു. നെല്ല്, വാഴ കർഷകർക്ക് ഇപ്പോൾ വളപ്രയോഗത്തിലുള്ള സമയവും ആണ്. വാഴ കർഷകർ എല്ലാ മാസവും, അല്ലെങ്കിൽ രണ്ടുമാസത്തിൽ ഒരിക്കലെങ്കിലും വളപ്രയോഗം നടത്താറുണ്ട്. എന്നാൽ, ഇപ്പോൾ ഇത് മുടങ്ങിയിരിക്കുകയാണ്. ഇതോടെ കായ്‌ഫലങ്ങൾ കുറയുമെന്ന ആശങ്കയും ഉണ്ട്. നെൽകൃഷി ആരംഭിച്ചവർക്ക് രണ്ടാം വളവും നൽകേണ്ട സമയം ആയി.
അതേസമയം, സംസ്‌ഥാനത്തേക്ക് രാസവളങ്ങൾ എത്തിക്കുന്ന കമ്പനികൾ രാസവളം കിട്ടാത്തതിന്റെ കാരണം വ്യക്‌തമാക്കുന്നില്ലെന്നാണ് ഡീലർമാർ പറയുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ വേണമെന്ന് കർഷകരും വ്യാപാരികളും ആവശ്യപ്പെട്ടു. മദ്രാസ് ഫെർട്ടിലൈസർ ലിമിറ്റഡ്, ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ്, സ്‌പിക്, എംപിഎഫ്, ഇഫ്‌കോ എന്നീ കമ്പനികളാണ് സംസ്‌ഥാനത്തേക്ക് രാസവളങ്ങൾ എത്തിക്കുന്നത്.
Read Also: നിപ; കാസർഗോഡ് ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പ്