കൊച്ചി: കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന സർക്കാർ വാദം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിന്റെ അവഗണന ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ, കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്‌നങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയെന്നും ഇതിൽ ചില കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കി.
കേരളം നേരിടുന്ന ധനപ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന വ്യാഖ്യാനമാണ് സിപിഎമ്മും സർക്കാരും നടത്തുന്നത്. അതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. ഡെൽഹിയിൽ പോയി ഒന്നിച്ചു സമരം ചെയ്യണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഇക്കാര്യത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചർച്ച ചെയ്‌ത ശേഷം നിലപാട് അറിയിക്കുമെന്നും സതീശൻ വ്യക്‌തമാക്കി.
സംസ്‌ഥാനത്തെ ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണന. ഭരണത്തിലെ കെടുകാര്യസ്‌ഥത ഉൾപ്പടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ ഭാഗത്തുണ്ട്. ജിഎസ്‌ടിക്ക് അനുസൃതമായി നികുതി സംവിധാനം പുനഃസംഘടിപ്പിക്കാത്തതും നികുതി പിരിവിലെ പരാജയവും ഐജിഎസ്‌ടി പൂളിൽ നിന്നുള്ള വിഹിതം നഷ്‌ടപ്പെടുത്തുന്നതും ധനപ്രതിസന്ധിക്ക് കാരണമാണ്. ഇതുൾപ്പടെയുള്ള പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read| ശിവസേന തർക്കം; നിർണായക നീക്കവുമായി ഉദ്ധവ് പക്ഷം- സുപ്രീം കോടതിയെ സമീപിച്ചു