ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിന് 5000 കോടി രൂപ നൽകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. 10,000 കോടിയെങ്കിലും വേണം എന്നായിരുന്നു സംസ്‌ഥാന സർക്കാരിന്റെ ആവശ്യം. സുപ്രീം കോടതി പറഞ്ഞത് കൊണ്ടാണ് ഇത് സമ്മതിക്കുന്നതെന്ന് വാദപ്രതിവാദത്തിനിടെ കോടതിയിൽ കേന്ദ്രം പ്രതികരിച്ചിരുന്നു.
കേരളത്തിന് 5000 കോടി ഈ മാസം നൽകാം. ഇത് അടുത്ത വർഷത്തെ പരിധിയിൽ നിന്ന് കുറയ്‌ക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്ര സർക്കാർ ഫോർമുല കേരളം തള്ളി. 1000 കോടി രൂപ ഉടൻ നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. വായ്‌പ എടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളം വാദിച്ചു.
കേന്ദ്രം വാഗ്‌ദാനം ചെയ്‌ത 5000 കോടി വാങ്ങിക്കൂടേയെന്ന് കോടതി ചോദിച്ചു. വിശദവാദം കേൾക്കാൻ വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ഹരജിയിൽ വാദം നടക്കട്ടേയെന്ന് കേന്ദ്രവും നിലപാടെടുത്തു. കേന്ദ്ര നിർദ്ദേശം കേരളം സ്വീകരിക്കാത്ത സാഹചര്യത്തിൽ വാദം കേൾക്കുന്നതിന് കോടതി തയ്യാറായി. ഇടക്കാല ഉത്തരവിന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. അടുത്ത വ്യാഴാഴ്‌ച ഒന്നാമത്തെ കേസായി പരിഗണിച്ചു വാദം കേൾക്കുമെന്ന് കോടതി വ്യക്‌തമാക്കി.
Most Read| സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; നാളെ ഉന്നതതല യോഗം