മുംബൈ: അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിയെ വിടാതെ മുംബൈ പോലീസ്. റിപ്പബ്ളിക് ടിവിക്കെതിരെ മുംബൈ പോലീസ് പുതിയ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. പോലീസുകാർക്കിടയിൽ അസംതൃപ്‌തി സൃഷ്‌ടിക്കുകയും പ്രതിച്ഛായ തകർക്കുകയും ചെയ്‌തുവെന്ന് ആരോപിച്ചാണ് വെള്ളിയാഴ്‌ച എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്.
റിപ്പബ്ളിക് ചാനൽ, എക്‌സിക്യൂട്ടീവ് എഡിറ്റർ, ആങ്കർ, രണ്ട് റിപ്പോർട്ടർമാർ, മറ്റ് എഡിറ്റോറിയൽ ജീവനക്കാർ എന്നിവരെ പ്രതിചേർത്താണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. റിപ്പബളിക് ടിവിക്കെതിരെ മുംബൈ പോലീസ് രജിസ്‌റ്റർ ചെയ്യുന്ന നാലാമത്തെ ക്രിമിനൽ കേസാണ് ഇത്. കമ്മീഷണർ പരം ബിർ സിങ്ങിനെതിരെ പോലീസുകാർക്കിടയിൽ അതൃപ്‌തി ഉണ്ടാക്കി, പോലീസിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിൽ വാർത്തകൾ നൽകി എന്നിവയാണ് ചുമത്തപ്പെട്ട കുറ്റങ്ങൾ.
Also Read: അനുമതിയില്ലാതെ അന്വേഷണം വേണ്ട; സിബിഐയെ വിലക്കി മഹാരാഷ്‌ട്രാ സർക്കാർ
സിറ്റി പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ സ്‌പെഷ്യൽ ബ്രാഞ്ച് -1 (എസ്ബി 1) ആണ് എൻഎം ജോഷി മാർഗ് പോലീസ് സ്‌റ്റേഷനിൽ ഏറ്റവും പുതിയ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ടെലിവിഷൻ ചാനലുകളിലും ഉൾപ്പെടെ വരുന്ന വ്യാജ വാർത്തകൾ നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച സോഷ്യൽ മീഡിയ ലാബ് (എസ്എംഎൽ) സബ് ഇന്‍സ്‌പെക്റ്റര്‍ ശശികാന്ത് പവാറിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്.
Also Read: ടിആർപി തിരിമറിയിൽ ചാനൽ ചർച്ച; അർണബിനെ വിലക്കണം, ഹരജിയുമായി മുൻ പോലീസ് ഉദ്യോഗസ്‌ഥൻ
സോഷ്യൽ മീഡിയകളിലും ടെലിവിഷൻ ചാനലുകളിലും വരുന്ന ഉള്ളടക്കം നിരീക്ഷിക്കുന്നതിനും സംസ്‌ഥാനത്ത് അശാന്തി പടർത്തുന്നതോ സാമുദായിക സംഘർഷങ്ങൾ സൃഷ്‌ടിക്കുന്നതോ ക്രമസമാധാനം തകർക്കുന്നതോ ആയ പോസ്‌റ്റുകളും വാർത്തകളും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും വേണ്ടി രൂപീകരിച്ച വിഭാഗമാണ് എസ്എംഎൽ.
ഒക്‌ടോബർ 10ന് റിപ്പബ്ളിക് ടിവി (ഇംഗ്ളീഷ്) ചാനൽ രാത്രി നടത്തിയ ചർച്ചയുടെ വിഷയം ‘പരം ബിർ സിങ്ങിനെതിരായ കലാപം? അന്വേഷണത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ വിശദാംശങ്ങൾ നൽകുന്നു- എന്നതായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു. പരം ബിർ സിങ് മുംബൈ പോലീസിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഉത്തരവുകൾ പോലീസിലെ ജൂനിയർ ഓഫീസർമാർക്ക് സ്വീകാര്യമല്ലെന്നും ചാനൽ ചർച്ചയിൽ സ്‌ഥാപിക്കാൻ ശ്രമം ഉണ്ടായതായും എഫ്ഐആറിൽ പറയുന്നുണ്ട്.
Also Read: ഇതാണോ അന്വേഷണാത്‌മക മാദ്ധ്യമപ്രവർത്തനം?; റിപ്പബ്ളിക് ടിവിക്കെതിരെ ഹൈക്കോടതി