കോഴിക്കോട്: ജില്ലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്‌സിന്റെ പരിശോധന പൂർത്തിയായി. റിപ്പോർട് നാളെ ജില്ലാ കളക്‌ടർക്ക് സമർപ്പിക്കും. ഫോറൻസിക് സംഘവും ഉടൻ പരിശോധന നടത്തും. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇന്നലെയും ഇന്നുമായാണ് ഫയർഫോഴ്‌സ് സംഘം പരിശോധന നടത്തിയത്.
പ്ളാന്റിന്റെ സമീപത്തെ ട്രാൻസ്‌ഫോർമറിൽ നിന്നല്ല തീ പടർന്നതെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. മാലിന്യ പ്ളാന്റിനു സമീപത്തെ കെട്ടിടത്തിൽ വൈദ്യുതി ബന്ധമില്ല. അതിനാൽ ഷോർട്ട് സർക്യൂട്ടിലൂടെ അല്ല തീപിടിച്ചത് എന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അട്ടിമറി ഉണ്ടെന്നാണ് കോഴിക്കോട് കോർപറേഷന്റെ ആരോപണം.
വെസ്‌റ്റ് ഹില്ലിൽ ബീച്ച് റോഡിൽ കോർപറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഇന്നലെ രാവിലെയാണ് വൻ തീപിടിത്തം ഉണ്ടായത്. പ്രദേശമാകെ പുകയും ദുർഗന്ധവും നിറഞ്ഞിരുന്നു. വരയ്‌ക്കലിന് സമീപം തീരദേശ റോഡിലാണ് മാലിന്യ സംസ്‌കരണ കേന്ദ്രം. പത്ത് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രിയോടെയാണ് തീ പൂർണമായും അണച്ചത്. തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ചു കോഴിക്കോട് കോർപറേഷൻ അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്കും വെള്ളയിൽ പോലീസിലും പരാതി നൽകി.
Most Read| 5 സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഛത്തീസ്‌ഗഡിൽ രണ്ടുഘട്ടം