വിരുദുനഗർ: തമിഴ്നാട് ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ നടന്ന പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 20ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. ഫാക്‌ടറി ഉടമ അടക്കം മൂന്ന് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
വിരുദുനഗറിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമാണ ശാലയിൽ ഇന്നലെ ഉച്ചയോടെയാണ് വൻ പൊട്ടിത്തെറി നടന്നത്. അപകട സമയം 32 പേരായിരുന്നു സ്‌ഥലത്ത് ഉണ്ടായിരുന്നത്. 8 പേർ സംഭവ സ്‌ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു. മരിച്ചവരിൽ ഒരു സ്‍ത്രീയും ഉൾപ്പെടും. ഗുരുതര പരിക്കേറ്റ 10 പേർക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം.
ശിവകാശിയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ ഒഴിഞ്ഞ പ്രദേശമായതിനാലും സ്‌ഫോടനങ്ങൾ നീണ്ടു നിന്നതിനാലും രക്ഷാപ്രവർത്തകർ എത്തിപ്പെടാൻ വൈകി.
പടക്കനിർമാണ ശാലയിൽ നിർമാണം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. സ്‌ഫോടക വസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. മരിച്ചവരുടെ മൃതദേഹങ്ങൾ ശിവകാശിയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read also: സ്വകാര്യ കമ്പനികൾക്ക് വാഹന വിവരശേഖരണ അനുമതി; കേന്ദ്രത്തിന് ലഭിച്ചത് 111 കോടി