ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് മൽസ്യ തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടാകുകയും ഒരു മൽസ്യ തൊഴിലാളി കൊല്ലപ്പെടുകയും ചെയ്‌ത സംഭവത്തിൽ 10 പാകിസ്‌ഥാൻ നാവികസേനാ ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്. പോര്‍ബന്ദര്‍ നവി ബന്ദാര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. അന്താരാഷ്‌ട്ര സമുദ്രാതിർത്തിയില്‍ ശനിയാഴ്‌ച വൈകുന്നേരമാണ് പാക് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ പരിക്കേറ്റ ദിലീപ് നടു സോളങ്കി എന്ന മൽസ്യ തൊഴിലാളിയുടെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്‌റ്റർ ചെയ്‌തത്.
ഗുജറാത്തിലെ ദ്വാരകയില്‍ നിന്ന് മൽസ്യബന്ധനത്തിന് പുറപ്പെട്ട ‘ജല്‍പരി’ എന്ന ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഖ ടൗണിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. മഹാരാഷ്‌ട്രയിലെ താനെ സ്വദേശിയായ ശ്രീധര്‍ രമേഷ് ചാംറേ എന്ന 32കാരനാണ് പാക് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഗുജറാത്ത് തീരത്ത് നിന്ന് ഒക്‌ടോബർ 26നായിരുന്നു ‘ജല്‍പരി’ പുറപ്പെട്ടത്. പാക് നാവികസേന ഇവരെ പിന്തുടര്‍ന്ന് വെടി വെക്കുകയായിരുന്നു എന്നാണ് റിപ്പോർട്.
അതേസമയം മറ്റൊരു മൽസ്യബന്ധന ബോട്ടില്‍ നിന്ന് ആറുപേരെ പാക് നാവിക സേന പിടികൂടിയതായി പോര്‍ബന്ദറിലെ മൽസ്യത്തൊഴിലാളി നേതാവ് മനീഷ് ലോഡ്ഹരി ആരോപിച്ചു. ‘ശ്രീ പദ്‌മിനി’ എന്ന ബോട്ടും പാക് നാവിക സേന പിടിച്ചെടുത്തതായാണ് പരാതി.
നേരത്തെയും ഗുജറാത്ത് തീരത്ത് ഇന്ത്യൻ മൽസ്യ തൊഴിലാളികൾക്ക് നേരെ പാകിസ്‌ഥാൻ വെടിവച്ചിട്ടുണ്ട്. 2015ൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലും പാക് നാവികസേന നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.
Most Read: ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; പ്രശാന്ത് ഭൂഷൺ