ആലപ്പുഴ: കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനാ ഫലം പുറത്ത് വന്നു. ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്‌തികരമല്ലെന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു.
പബ്‌ളിക് ഹെൽത്ത് ലാബിലാണ് അരി, പലവ്യഞ്‌ജനങ്ങൾ, വെള്ളം എന്നിവയുടെ സാംപിൾ പരിശോധിച്ചത്. അരിയുടെ സാംപിളിൽ ചത്ത പ്രാണികളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിളവ് പാകമാകാത്ത വൻപയറാണ് പാചകത്തിന് ഉപയോഗിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് ദഹന പ്രകിയയെ ദോഷകരമായ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
കൂടാതെ പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി (കോളിഫോം ) ബാക്‌ടീരിയയുടെ സാന്നിധ്യമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വെള്ളത്തിൽ ക്ളോറിനേഷൻ നടത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പ് നിർദ്ദേശം നൽകി.
കായംകുളം പുത്തൻ റോഡ് യുപി സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 26 കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഛർദിയും ദേഹാസ്വാസ്‌ഥ്യവുമുണ്ടായത്. തുടർന്നാണ് ഭക്ഷ്യ വസ്‌തുക്കൾ പരിശോധനയ്‌ക്ക് അയച്ചത്.
അതേസമയം കുട്ടികളുടെ സാംപിളുകളിൽ ഛർദിയും വയറിളക്കവും ഉണ്ടാക്കുന്ന എന്ററോ, റോട്ട വൈറസ് സാന്നിധ്യമില്ലെന്ന് ആരോഗ്യ വകുപ്പ് പരിശോധന ഫലം പുറത്ത് വന്നിട്ടുണ്ട്. സാംപിൾ എല്ലാം നെഗറ്റീവ് ആണ്. ആലപ്പുഴ വെറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലാണ് ആരോഗ്യ വകുപ്പ് ശേഖരിച്ച സാംപിളുകളിൽ പരിശോധന നടത്തിയത്.
Most Read: നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്ക് ഇഡിയുടെ പുതിയ നോട്ടീസ്