ദോഹ: ഖത്തറിൽ വിദേശികൾക്കും വാണിജ്യ സ്‌ഥാപനങ്ങൾക്കുമുള്ള വെള്ളക്കരം ജനുവരി മുതൽ കൂടും. ജല ഉപഭോഗത്തിന്റെ ബില്ലിൽ 20 ശതമാനത്തിന്റെ വർധനയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ജനുവരി മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ഫെബ്രുവരിയിലെ ബില്ല് മുതലാവും കൂടിയ തുക ഈടാക്കുകയെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
താമസ സ്‌ഥലത്ത് നിന്ന് മലിനജലം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട സേവനനിരക്ക് ഉയരുന്നത് മൂലമാണ് വെള്ളക്കരവും വർധിക്കുന്നത്. എന്നാൽ ഖത്തർ പൗരൻമാരുടെ വീടുകൾക്ക് തീരുമാനം ബാധകമല്ല. ഖത്തർ പൗരൻമാർ അല്ലാത്ത താമസക്കാരുടെയും വാണിജ്യ സ്‌ഥാപനങ്ങളുടെയും ജല ഉപഭോഗത്തിന്റെ ബില്ലിൽ 20 ശതമാനം വർധനയുണ്ടാകും.
മുനിസിപ്പാലിറ്റി പരിസ്‌ഥിതി മന്ത്രാലയത്തിന്റെ 2019ലെ 211ആം നമ്പർ ഭേദഗതി അനുസരിച്ചാണ് പുതിയ തീരുമാനം. സർക്കാർ നൽകുന്ന അടിസ്‌ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. വെള്ളത്തിന്റെ ഉപഭോഗം കുറക്കുന്നതിലൂടെ പ്രകൃതി സമ്പത്ത് സംരക്ഷിക്കാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
Read Also: കർഷകരെ രാജ്യദ്രോഹികൾ എന്നു വിളിക്കുന്നവർ പാകിസ്‌ഥാനിലേക്ക് പോകണം; എഎപി നേതാവ്