ബംഗളുരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സിഎം ഇബ്രാഹിം പാർട്ടി വിട്ടു. ബികെ ഹരിപ്രസാദിനെ കര്‍ണാടക പ്രതിപക്ഷ നേതാവായി നിയമിച്ച കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കോൺഗ്രസ് തന്നെ അവഗണിച്ചെന്നും ഭാവി തീരുമാനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
”കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്റെ മേലുണ്ടായിരുന്ന ഭാരത്തിൽ നിന്ന് എന്നെ മോചിപ്പിച്ചതിൽ സന്തോഷമുണ്ട്. ഇപ്പോൾ എനിക്ക് സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സംസ്‌ഥാനത്തെ തന്റെ അഭ്യുദയകാംക്ഷികളുമായി സംസാരിച്ച ശേഷം എത്രയും പെട്ടെന്ന് ഭാവി തീരുമാനങ്ങൾ പ്രഖ്യാപിക്കും”-സിഎം ഇബ്രാഹിം വ്യക്‌തിമാക്കി. ബികെ ഹരിപ്രസാദ് തന്നെക്കാൾ ജൂനിയറായ നേതാവാണെന്നും തനിക്കെങ്ങനെ അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കാനാവും എന്നും സിഎം ഇബ്രാഹീം ചോദിച്ചു.
എസ്ആർ പാട്ടീലിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ബികെ ഹരിപ്രസാദിനെ കഴിഞ്ഞ ദിവസമാണ് കർണാടക ലെജിസ്‌ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. 1996ൽ ദേവഗൗഡ മന്ത്രിസഭയിൽ സിവിൽ ഏവിയേഷന്റെയും ടൂറിസത്തിന്റെയും ചുമതലയുള്ള മന്ത്രിയായിരുന്നു സിഎം ഇബ്രാഹീം. 2008ലാണ് അദ്ദേഹം ജനതാദൾ വിട്ട് കോൺഗ്രസിൽ ചേർന്നത്. ഇതിനിടെ പാര്‍ട്ടിയിലേക്ക് തിരിച്ച് വന്നാല്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് ജെഡി(എസ്) നേതാവ് എച്ച്ഡി കുമാരസ്വാമി പ്രതികരിച്ചു.
Read also: 28 കൗണ്‍സിലര്‍മാർ എൻസിപിയിൽ; മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ഗോദയെ ഞെട്ടിച്ച നീക്കം