ബെര്‍ലിന്‍: യൂറോപ്പില്‍ കോവിഡിന്റെ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജര്‍മനിയില്‍ പ്രതിദിന കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്.
ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം രാജ്യത്ത് റിപ്പോര്‍ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണിത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് റെക്കോർഡ് കേസുകള്‍ ജര്‍മനിയില്‍ റിപ്പോര്‍ട് ചെയ്യുന്നത്.
കഴിഞ്ഞ ഏതാനും ആഴ്‌ചകളായി പ്രതിദിന കേസുകള്‍ കുത്തനെ കൂടുകയാണ്. രാജ്യത്ത് നാലാം തരംഗം അസാധരണമാം വിധത്തില്‍ ആഞ്ഞടിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്‌പാന്‍ പറഞ്ഞു. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം മന്ദഗതിയിലായതാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായത്.
രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങള്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്‌തമാക്കി. വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കത്തതിനാൽ ആണ് രാജ്യത്ത് ഇപ്പോള്‍ കോവിഡ് അതിവേഗം വ്യാപിക്കുന്നത്. ജര്‍മനിയുടെ ചില മേഖലകളില്‍ ഇതിനോടകം തീവ്രപരിചരണ വിഭാഗങ്ങള്‍ നിറഞ്ഞു കവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത; റിപ്പോർട്