ലഖ്‌നൗ: സംസ്‌ഥാനത്ത് രണ്ടാം തവണയും അധികാരം നിലനിർത്തിയ യോഗി ആദിത്യനാഥ് സർക്കാർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരം ഏറ്റതിന് പിന്നാലെ ആദ്യ മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് സൗജന്യ റേഷൻ പദ്ധതി മൂന്ന് മാസത്തേക്ക് (2022 ജൂൺ 30 വരെ) കൂടി നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്‌ച ചേർന്ന പുതിയ ഉത്തർപ്രദേശ് മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത് എന്നും അദ്ദേഹം വ്യക്‌തമാക്കി.
“പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന മാർച്ച് 31 മുതൽ ജൂൺ 30 വരെ നീട്ടാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് സംസ്‌ഥാനത്തെ 15 കോടി ജനങ്ങൾക്ക് പ്രയോജനം ചെയ്യും,”- യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ പറഞ്ഞു.
പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിതെന്നും ഇത് സുതാര്യമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഒരു വീടിന് പ്രതിമാസം അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം അധികമായി നൽകുന്നതാണ് പദ്ധതി. 2020ൽ മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്താണ് കേന്ദ്രം ഇത് ആദ്യമായി നടപ്പിലാക്കിയത്.
മാർച്ച് 25 വെള്ളിയാഴ്‌ചയാണ് യോഗി ആദിത്യനാഥ് തുടർച്ചയായ രണ്ടാം തവണയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തത്. ഗവർണർ ആനന്ദിബെൻ പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ അഞ്ച് വർഷക്കാലാവധി തികച്ച് അധികാരത്തിൽ തിരിച്ചെത്തുന്ന ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്.
കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവരും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിമാരായി ഇന്നലെ സത്യപ്രതിജ്‌ഞ ചെയ്‌തു. നിയമസഭാ തിരഞ്ഞെടുപ്പിൽ കെപി മൗര്യ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയായി നിലനിർത്തുകയാണ് ചെയ്‌തത്. ദിനേശ് ശർമ്മക്ക് പകരമാണ് ബ്രജേഷ് പഥക്കിനെ നിയമിച്ചത്.
लोक भवन, लखनऊ में आयोजित प्रेस-वार्ता में… https://t.co/AxsDcvjS5t
— Yogi Adityanath (@myogiadityanath) March 26, 2022
Most Read: മുടിയുടെ ആരോഗ്യത്തിന് ഈ പോഷകങ്ങള്‍ നിർബന്ധം