തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളോജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി (കാസ്‌പ്) സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ അര്‍ഹരായ ഗുണഭോക്‌താക്കള്‍ക്ക് സൗജന്യ ചികിൽസ നല്‍കാന്‍ ശ്രീചിത്ര തിരുനാള്‍ ഇൻസ്‌റ്റിറ്റ്യൂട്ട്, സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ (എസ്എച്ച്എ) എംപാനല്‍ ചെയ്‌തു.
ഇതോടൊപ്പം കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും ശ്രീചിത്രയില്‍ നിന്നും സൗജന്യ ചികിൽസ ലഭ്യമാകും. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശ്രീചിത്ര മുമ്പുണ്ടായിരുന്ന ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ പങ്കാളികളായായിരുന്നെങ്കിലും കാസ്‌പ് ആരംഭിച്ച കാലം മുതല്‍ പങ്കാളിയല്ലായിരുന്നു. അതിനാല്‍ രോഗികള്‍ക്ക് സൗജന്യ ചികിൽസ ലഭ്യമല്ലായിരുന്നു. കാസ്‌പ് പദ്ധതിയില്‍ ശ്രീചിത്ര കൂടി പങ്കാളിയായതോടെ അതിനൂതനവും വളരെ ചിലവേറിയതുമായ അനേകം ചികിൽസകള്‍ അര്‍ഹരായ രോഗങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നതാണ്. ഇതിലൂടെ നൂറോളജി, കാര്‍ഡിയോളജി രോഗങ്ങള്‍ക്ക് ചികിൽസയ്‌ക്കെത്തുന്ന രോഗികള്‍ക്ക് വലിയ ആശ്വാസമാണ് ലഭ്യമാകുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
ഏപ്രില്‍ രണ്ടാം വാരത്തോടെ കാസ്‌പ് മുഖേനയുള്ള സൗജന്യ ചികിൽസ ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ടിൽ ലഭ്യമാകും. ഇതിനായുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കി. ഉടന്‍ തന്നെ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ പ്രത്യേക കിയോസ്‌ക് ശ്രീചിത്രയില്‍ സ്‌ഥാപിക്കും. കാസ്‌പിന്റെ സൗജന്യ ചികിൽസയെപ്പറ്റിയും നടപടിക്രമങ്ങളെപ്പറ്റിയും ശ്രീചിത്രയിലെ ജീവനക്കാര്‍ക്ക് വിദഗ്‌ധ പരിശീലനം നല്‍കും. കിയോസ്‌കിലെത്തുന്ന അര്‍ഹരായവര്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ച് വിദഗ്‌ധ ചികിൽസ ഉറപ്പാക്കുന്നതാണ്. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിൽസയാണ് വര്‍ഷന്തോറും കാസ്‌പിലൂടെ ലഭിക്കുന്നത്.
സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന കാസ്‌പ് വഴി 2021-22ല്‍ 5,27,117 ഗുണഭോക്‌താക്കള്‍ക്കായി 16.13 ലക്ഷം ക്ളൈമുകളില്‍ 1473 കോടി രൂപയുടെ ചികിൽസാ സഹായമാണ് നല്‍കിയത്. അതില്‍ 1334 കോടി രൂപയും സംസ്‌ഥാനമാണ് വഹിക്കുന്നത്. 139 കോടി രൂപ കേന്ദ്ര ധനസഹായമായി ലഭിച്ചിട്ടുണ്ട്. നിലവില്‍ 198 സര്‍ക്കാര്‍ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും ഉള്‍പ്പടെ 650 ആശുപത്രികള്‍ എംപാനല്‍ ചെയ്‌തിട്ടുണ്ട്. ഇതുകൂടാതെ കോവിഡ് ചികിൽസക്ക് വേണ്ടി 148 ആശുപത്രികളും എംപാനല്‍ ചെയ്‌തിട്ടുണ്ട്. ഈ ആശുപത്രികളില്‍ നിന്നും കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴിയും ചികിൽസാ സഹായം ലഭ്യമാകും. കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.
Read also: തൊഴിലാളി വിരുദ്ധ നിലപാട്; മലബാർ സിമന്റ്‌സ് എംഡിയുടെ രാജി സർക്കാർ സ്വീകരിച്ചു