പാലക്കാട്: സംസ്‌ഥാനത്ത് ഡീസൽ വിലയും 100 കടന്നതോടെ ഒന്നാംവിള കൊയ്‌ത്തിലും പ്രതിസന്ധി നേരിടുന്നതായി കർഷകർ. ഇന്ധന വിലയിൽ ദിനംപ്രതി ഉണ്ടാകുന്ന വർധന കൊയ്‌ത്ത് യന്ത്ര വാടകയെയും, ലഭ്യതയെയും ബാധിച്ചു തുടങ്ങിയതായി കർഷകർ വ്യക്‌തമാക്കുന്നുണ്ട്. നിലവിൽ അറ്റകുറ്റപ്പണിക്കായി തമിഴ്‌നാട്ടിലേക്ക് പോകുന്ന കൊയ്‌ത്ത് യന്ത്രങ്ങൾ തിരികെ എത്താത്ത സ്‌ഥിതിയാണുള്ളത്. നിലവിലെ വാടകയ്‌ക്കു കൊയ്‌ത്ത് മുതലാകില്ലെന്നുള്ള മറുപടിയാണ് ലഭിക്കുന്നതെന്ന് കർഷകർ വ്യക്‌തമാക്കുന്നുണ്ട്.
2,300 രൂപയാണ് ജില്ലയിൽ മണിക്കൂറിന് ശരാശരി കൊയ്‌ത്ത് യന്ത്രവാടക. ഇത് തുടക്കത്തിൽ നിശ്‌ചയിച്ചതാണ്. എന്നാൽ നിലവിൽ ഡീസൽ വിലയിൽ ഉണ്ടാകുന്ന വർധന മൂലം ഈ തുകയ്‌ക്ക് കൊയ്‌ത്ത് നടത്തുന്നത് മുതലാകില്ലെന്നാണ് വാദം. ഇനിയും ഇന്ധനവിലയിൽ വർധന തുടർന്നാൽ കർഷകർക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളെല്ലാം സർക്കാർ വിലയിരുത്തി കൊയ്‌ത്ത് യന്ത്ര ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ ആവശ്യം ഉയരുന്നത്.
കൊയ്‌ത്ത് യന്ത്രങ്ങളുടെ വാടക ഇനിയും ഉയർത്തുന്നത് കർഷകർക്ക് താങ്ങാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ഇന്ധനവില വർധന കണക്കിലെടുത്ത് ഡീസൽ സബ്‌സിഡി നൽകണമെന്നും കർഷകർ ആവശ്യം ഉന്നയിക്കുന്നുണ്ട്. ശശാരി 10 ലിറ്റർ ഡീസലാണ് ഒരു മണിക്കൂർ കൊയ്‌ത്ത് യന്ത്രം പ്രവർത്തിപ്പിക്കാൻ ആവശ്യമായി വരുന്നത്. ഇതിന് പുറമേ ഡ്രൈവർക്കും, സഹായിക്കും മണിക്കൂർ അടിസ്‌ഥാനത്തിൽ കൂലിയും നൽകണം. നിലവിൽ ശക്‌തമായ മഴ തുടരുന്നതും കൊയ്‌ത്തിനെ സാരമായി ബാധിക്കുന്നുണ്ട്.
Read also: വാക്‌സിൻ ഇടവേളയിലെ മാറ്റം; കേന്ദ്രത്തിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍