തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് ആർഎസ്എസ് നോട്ടീസ്. മുൻ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് വിഡി സതീശൻ നടത്തിയ പ്രസ്‌താവനയിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആർഎസ്എസ് നോട്ടീസ് നൽകിയിരിക്കുന്നത്. ആർഎസ്എസ് പ്രാന്ത സംഘചാലക് കെകെ ബലറാമാണ് സതീശന് നോട്ടീസ് അയച്ചത്.
പ്രസ്‌താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്‌തമാക്കുന്നുണ്ട്. ആർഎസ്എസിന്റെ സ്‌ഥാപക ആചാര്യനായ ഗോൾവാക്കറുടെ ‘ബഞ്ച് ഓഫ് തോട്സ്’ എന്ന പുസ്‌തകത്തിലെ വാചകങ്ങളാണ് സജി ചെറിയാൻ കടമെടുത്തത് എന്നായിരുന്നു വിഡി സതീശന്റെ ആക്ഷേപം. ഈ പുസ്‌തകത്തിൽ സജി ചെറിയാൻ പറഞ്ഞ അതേവാക്കുകൾ കൃത്യമായി പറഞ്ഞിട്ടുണ് എന്നായിരുന്നു വിഡി സതീശന്റെ പ്രസ്‌താവന.
എന്നാൽ, സജി ചെറിയാൻ പറഞ്ഞ വാക്കുകൾ ഗോൾവാക്കറുടെ ബുക്കിൽ ഇല്ലെന്നാണ് ആർഎസ്എസ് നോട്ടീസിൽ പറയുന്നത്. ബഞ്ച് ഓഫ് തോട്സിൽ എവിടെയാണ് സജി ചെറിയാൻ പറഞ്ഞ അതേ വാക്കുകൾ ഉള്ളതെന്ന് സതീശൻ വ്യക്‌തമാക്കണം. അതിന് കഴിയില്ലെങ്കിൽ പ്രസ്‌താവന പിൻവലിക്കണം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും നോട്ടീസിൽ ആർഎസ്എസ് മുന്നറിയിപ്പ് നൽകുന്നു.
Most Read: ധോണിയിൽ ഭീതി വിതച്ച കാട്ടാനയെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു