ന്യൂ ഡെല്‍ഹി: ജിഎസ്‌ടി നഷ്‌ടപരിഹാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക വായ്‌പ വഴി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൂടുതല്‍ സംസ്ഥാനങ്ങള്‍ അംഗീകരിച്ചു. ഇതുവരെ 21 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് തീരുമാനം അംഗീകരിച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. ജിഎസ്‌ടി കൗണ്‍സില്‍ നിയമപ്രകാരം 20 സംസ്ഥാനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ തീരുമാനം അംഗീകരിക്കപ്പെടും. നിലവിലെ സാഹചര്യത്തില്‍ വോട്ടെടുപ്പ് നടന്നാലും കേന്ദ്രത്തിന് ആശങ്കയില്ല.
ഒക്‌ടോബർ 5-നാണ് ജിഎസ്‌ടി കൗണ്‍സില്‍ യോഗം ചേരുന്നത്. രണ്ട് രീതിയിലുള്ള പരിഹാരമാണ് കേന്ദ്രം വാഗ്‌ദാനം ചെയ്യുന്നത്. ഇതില്‍ ഏതെങ്കിലും ഒരെണ്ണം സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതമാവും. ഇല്ലെങ്കില്‍ 2022 ജൂണില്‍ മാത്രമേ നഷ്‌ടപരിഹാരം ലഭിക്കാനുള്ള സാധ്യതയുള്ളൂവെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ആന്ധ്രപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, ഒഡീഷ, പോണ്ടിച്ചേരി, സിക്കിം, ത്രിപുര, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു ആന്‍ഡ് കാശ്‌മീർ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയാണ് കേന്ദ്രം തീരുമാനം അംഗീകരിച്ച സംസ്ഥാനങ്ങളും, കേന്ദ്രഭരണ പ്രദേശങ്ങളും.