കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥി തൊഴിലാളികൾ പോലീസുകാരെ ആക്രമിച്ചു. കുന്നത്തുനാട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരെയാണ് ഇവർ ആക്രമിച്ചത്. ഇൻസ്‌പെക്‌ടറടക്കം അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രിസ്‌തുമസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് സ്‌ഥലത്തെത്തി. പ്രശ്‌നം പരിഹരിക്കാൻ ഇടപെട്ട പോലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്‌സ് കമ്പനി പരിസരത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പോലീസുകാർക്കാണ് പരിക്കേറ്റത്. സിഐയുടെ തലയ്‌ക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. ഒരു പോലീസ് ജീപ്പ് കത്തിച്ചു. അർധരാത്രിക്ക് ശേഷമാണ് തൊഴിലാളികൾ തമ്മിൽ സംഘർഷം നടന്നത്. അക്രമത്തിന് പിന്നാലെ കൂടുതൽ പോലീസുകാർ സ്‌ഥലത്തെത്തിയെങ്കിലും സംഘർഷാവസ്‌ഥ ഇപ്പോഴും തുടരുന്നുണ്ട്. നാട്ടുകാരും വലിയ പ്രതിഷേധത്തിലാണ്.
അക്രമങ്ങളുമായി ബന്ധപ്പെട്ട് 150 ലേറെ തൊഴിലാളികൾ കസ്‌റ്റഡിയിലുണ്ട്. അതിഥി തൊഴിലാളി ക്യാംപുകളിൽ പോലീസ് ഇപ്പോൾ തിരച്ചിൽ നടത്തുന്നുണ്ട്. അക്രമികൾ പലരും സ്‌ഥാലത്ത് നിന്ന് മാറിയിട്ടുണ്ട്. എസ്‌പിയും ഡിവൈഎസ്‌പിമാർ ഉൾപ്പെടെ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. പരിക്കേറ്റ മറ്റ് പോലീസുകാരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
Read Also: ഷാന്‍ വധക്കേസ്; പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും