തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ക്ഷേത്രത്തിൽ നാളെ മുതൽ ഭക്‌തർക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ജീവനക്കാരിൽ നടത്തിയ കോവിഡ് പരിശോധനയിൽ 22 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇതോടെ ക്ഷേത്രത്തിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ജീവനക്കാരുടെ എണ്ണം 46 ആയി. എന്നാൽ പൂജകളും ചടങ്ങുകളും മുടക്കമില്ലാതെ നടക്കും.
ദേവസ്വത്തില്‍ കോവിഡ് വ്യാപനം സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിലാണ് ജീവനക്കാര്‍ക്കായി ആന്റിജൻ പരിശോധന നടത്തിയത്. രോഗവ്യാപനം കണ്ടെത്തിയ സാഹചര്യത്തിൽ കളക്‌ടറുടെ അദ്ധ്യക്ഷതയിൽ ദേവസ്വം ഓഫീസിൽ യോഗം ചേർന്നിരുന്നു. നാളെയും ജീവനക്കാർക്ക് വേണ്ടിയുള്ള കോവിഡ് പരിശോധന തുടരും.
അതേസമയം ക്ഷേത്രത്തിലെ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. മേല്‍ശാന്തിക്ക് കോവിഡ് സ്‌ഥിരീകരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാര്‍ത്ത അടിസ്‌ഥാന രഹിതമാണെന്നും പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെബി മോഹന്‍ദാസ്, അഡ്‌മിനിസ്‌ട്രേറ്റര്‍ ടി ബ്രീജകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Also Read: കർഷകർക്കെതിരെ ബിജെപിയുടെ പുതിയ നീക്കം; രാജ്യത്തുടനീളം യോഗങ്ങൾ