കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ആറു പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്. കൊച്ചി എൻഐഎ കോടതി വൈകിട്ട് മൂന്ന് മണിക്കാണ് വിധി പ്രഖ്യാപിക്കുക. ആറുപേരിൽ മൂന്ന് പേർക്കെതിരെ പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കേസിൽ കോടതി രണ്ടാംഘട്ട വിധി പ്രസ്‌താവിച്ചത്. വിചാരണ നേരിട്ട 11 പേരിൽ ആറു പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികളായ സജൽ, നാസർ, നജീബ്, നൗഷാദ്, മൊയ്‌തീൻ കുഞ്ഞ്, സുബൈർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. അതേസമയം, അഞ്ചു പ്രതികളെ വെറുതെവിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് വെറുതെവിട്ടത്.
മൂന്നാം പ്രതിയും പോപ്പുലർ ഫ്രണ്ട് നേതാവുമായ എംകെ നാസർ കൃത്യത്തിന്റെ മുഖ്യ ആസൂത്രകനാണ്. രണ്ടാം പ്രതി സജൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. ഒന്നാം പ്രതി സവാദ് ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്. വിദേശത്ത് ഒളിവിലാണ്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥികളുടെ 2010ലെ ഇന്റേണല്‍ പരീക്ഷയിലെ ചോദ്യപേപ്പറില്‍ മതനിന്ദ ഉണ്ടെന്നാരോപിച്ചാണ് ഒരുപറ്റം ചെറുപ്പക്കാര്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈ വെട്ടിയെടുത്തത്. 2010 ജൂലൈ നാലിനായിരുന്നു സംഭവം. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായും കോടതി വ്യക്‌തമാക്കിയിരുന്നു.
Most Read: പ്രധാനമന്ത്രി രണ്ടു ദിവസം ഫ്രാൻസിൽ; റഫാൽ കരാറിൽ ഇന്ന് പ്രഖ്യാപനമുണ്ടാകും