തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ പാലക്കാട് ചിന്തന്‍ ശിവിരിൽ പീഡനം നടന്നുവെന്ന് പരാതി ഉണ്ടെങ്കിൽ പോലീസിൽ അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചിന്തൻ ശിവിരിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ പോലീസിൽ പരാതി നൽകും. പരാതി സംഘടനക്ക് അകത്ത് ഒതുക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു. പരാതി ഉണ്ടോ എന്നറിയാനായി ക്യാംപിൽ പങ്കെടുത്ത പെൺകുട്ടികളോട് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദ്ദേശിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.
പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻ ശിവിരിൽ സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗത്തിന് നേരെ ഉയർന്ന പീഡന പരാതി പോലീസിന് കൈമാറാത്തതിൽ പ്രതിഷേധം ശക്‌തമാണ്. പരാതിയിൽ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഡിവൈഎഫ്ഐയും യുവമോർച്ചയും ആവശ്യപ്പെട്ടു.
അതേസമയം, പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് ചിന്തൻ ശിവിരിലെ പീഡന പരാതിയിൽ വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു. വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയതായി സുധാകരൻ വ്യക്‌തമാക്കി.
പീഡനപരാതി ചെറിയ രീതിയിൽ മാത്രമേ ചര്‍ച്ചയായുള്ളൂവെന്നും പരാതിയെക്കുറിച്ച് പഠിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.
Most Read: ഷിൻസോ ആബെയുടെ നില അതീവ ഗുരുതരം, രക്ഷിക്കാൻ ഡോക്‌ടർമാർ തീവ്ര ശ്രമം തുടരുന്നു; ജപ്പാൻ പ്രധാനമന്ത്രി