ന്യൂഡെൽഹി: ഹരിയാണയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ടു ഹോംഗാർഡുകൾ ഉൾപ്പടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഏഴ് പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് നൂഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മേഖലയിൽ ബുധനാഴ്‌ച വരെ ഇന്റെർനെറ്റിനും വിലക്കേർപ്പെടുത്തി.
സംഘർഷ സാഹചര്യത്തിൽ ഫരീദാബാദിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രദേശത്ത് കൂടുതൽ സേനാവിന്യാസവും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ഇന്ന് രാവിലെ 11 മണിക്ക് നൂഹിൽ ഇരുസമുദായങ്ങളുടെയും പ്രതിനിധികൾ യോഗം ചേരും. അതേസമയം, റാലിയിൽ പങ്കെടുക്കാനെത്തി സമീപത്തെ ക്ഷേത്രത്തിൽ അഭയം തേടിയ 2500ഓളം പേരെ പോലീസ് രക്ഷപ്പെടുത്തി. ഹരിയാണയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ റാലിക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്.
പിന്നാലെ ഗുരുഗ്രാം-ആൾവാർ ദേശീയപാതയിലുള്ള നൂഹ് നഗരത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു. ഇതേത്തുടർന്ന് സർക്കാർ വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. പോലീസിന് നേരെ കല്ലേറുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്‌തു. വിഎച്ച്പി റാലിയിൽ ബജ്‌റംഗ് ദൾ പ്രവർത്തകൻ സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത ആക്ഷേപകരമായ വീഡിയോയാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്.
ബജ്‌റംഗ് ദൾ പ്രവർത്തകനും ഗോരക്ഷകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മോനു മനേസറും കൂട്ടാളികളും വീഡിയോ പ്രചരിപ്പിച്ചതായും റാലി നടക്കുന്നതിനിടെ മേവാദിൽ താനുണ്ടാകുമെന്ന് പരസ്യമായി വെല്ലുവിളിക്കുകയും ചെയ്‌തതായും ചില വൃത്തങ്ങൾ റിപ്പോർട് ചെയ്യുന്നു.
Most Read| നിർണായക ഘട്ടവും പിന്നിട്ട് ചന്ദ്രയാൻ- 3; ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്