കോട്ടയം: വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് കസ്‌റ്റഡിയില്‍. ജോര്‍ജിനെ ഉടന്‍ അറസ്‌റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് പിസി ജോര്‍ജിനെ കസ്‌റ്റഡിയിലെടുത്തത്. ജോര്‍ജിനെ ഉടന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയാണ് വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പിസി ജോര്‍ജിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
വെള്ളിയാഴ്‌ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്‌ലിങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്‌ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും ഇയാൾ പറഞ്ഞു.
മുസ്‌ലിം വിരുദ്ധ പ്രസംഗത്തില്‍ പിസി ജോര്‍ജിന് എതിരെ സിപിഎമ്മും എഐവൈഎഫും രംഗത്തെത്തിയിരുന്നു. പിസി ജോര്‍ജ് പ്രസ്‌താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും വര്‍ഗീയത പരത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും സിപിഎം വ്യക്‌തമാക്കി. പിസി ജോര്‍ജ് ബോധപൂര്‍വം നടത്തിയ പ്രസ്‌താവന ക്രിമിനല്‍ കുറ്റമാണെന്നും എഐവൈഎഫ് പറഞ്ഞു.
Read Also: ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍