മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലയിലെ പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും, മാറഞ്ചേരി മുക്കാല സ്‌കൂളിലും വലിയ തോതിൽ വിദ്യാർഥികളിലും അധ്യാപകരിലും രോഗബാധ സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് എല്ലാ സ്‌കൂളുകളിലും കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. ഒപ്പം തന്നെ കോവിഡ് വ്യാപനം ഉണ്ടായ രണ്ട് സ്‌കൂളുകളിലും പരിസര പ്രദേശങ്ങളിലും ആർടിപിസിആർ പരിശോധനകൾ നടത്തണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
മാറഞ്ചേരിൽ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒരു വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മറ്റുള്ളവരിൽ നടത്തിയ പരിശോധനയിലാണ് 184 പേർക്ക് രോഗബാധ കണ്ടെത്തിയത്. 684 പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്‌ഥിരീകരിച്ചത്. ഇവരിൽ 148 പേർ വിദ്യാർഥികളും 34 പേർ അധ്യാപകരുമാണ്. കൂടാതെ വന്നേരി സ്‌കൂളിലും അധ്യാപികക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് 43 വിദ്യാർഥികൾക്കും 33 അധ്യാപകർക്കും കോവിഡ് ബാധ കണ്ടെത്തിയത്.
രോഗബാധ ഉണ്ടായ വിദ്യാർഥികൾ എല്ലാവരും പത്താം ക്‌ളാസുകാരാണ്. ഇവർക്ക് വലിയ രീതിയിൽ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. കൂടാതെ രണ്ട് സ്‌കൂളുകളിലും ഹയർ സെക്കൻഡറി വിദ്യാർഥികളിൽ ഉടൻ തന്നെ പരിശോധനകൾ നടത്തും. കൂടാതെ ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കർശന നിർദേശം നൽകിയിട്ടുണ്ട്.
Read also : ശബരിമലയിൽ ഭക്‌തരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം; ആരോഗ്യവകുപ്പിന്റെ തീരുമാനം ഇന്ന്