കൊച്ചി: പാലാരിവട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. കോടികളുടെ അഴിമതി ആരോപണം നേരിടുന്ന പാലത്തിന്റെ പേരിൽ ഇരുമുന്നണികളും പരസ്പരം കലഹിക്കുമ്പോൾ സാധാരണക്കാരുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാവുന്നു. മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രതിപട്ടികയിൽ നിൽക്കുന്ന കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറഞ്ഞ കാലം കൊണ്ട് തന്നെ ഗതാഗത യോഗ്യമല്ലാതെ ആയിതീർന്ന പാലത്തിലൂടെ യാത്ര നിരോധിച്ചതോടെ പാലാരിവട്ടം ജംഗ്ഷനിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെയും വൈകീട്ടും സ്ഥിതി രൂക്ഷമാണിവിടെ.
Read Also: പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ അനുമതി തേടി സര്‍ക്കാര്‍
എത്രയും പെട്ടെന്ന് തന്നെ പാലം ഗതാഗത യോഗ്യമാക്കണം എന്ന ആവശ്യവുമായി ജനങ്ങൾ കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളായി. ഒന്നുകിൽ കൃത്യമായ പരിശോധനകൾ നടത്തി പാലം തുറന്നുകൊടുക്കുക, അതല്ലെങ്കിൽ എത്രയും വേഗത്തിൽ പുതിയ പാലം നിർമ്മിക്കുക എന്നതാണ് ജനങ്ങൾ മുന്നോട്ട് വെക്കുന്ന ആവശ്യം. എന്നാൽ പുതിയ പാലം നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്‌ത് സ്ട്രക്ച്ചറൽ എഞ്ചിനീയർമാർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. ഇതിൽ ഹൈക്കോടതി ഭാരപരിശോധന നടത്താനുള്ള നിർദേശം സർക്കാരിന് നൽകിയതോടെ കേസ് സുപ്രീംകോടതിയിൽ എത്തിയിരിക്കുകയാണ്. തീരുമാനം നീളുന്നത് രാഷ്‌ട്രീയ പ്രേരിതമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ നീക്കമെന്നും അവർ ആരോപിക്കുന്നുണ്ട്.