ചെന്നൈ: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരുൾപ്പടെ 11 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായാത്. ഊട്ടിയ്‌ക്ക് സമീപം കുനൂരിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷമായിരുന്നു അപകടം.
കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലെ വെല്ലിങ്‌ടൺ കന്റോൺമെന്റിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്. ഇന്ത്യൻ വ്യോമസേനയുടെ എഫ്‌എംഐ- 17V എന്ന ഹെലികോപ്‌ടറിൽ ആയിരുന്നു യാത്ര. യാത്രാമധ്യേ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്ന കുന്നിൻ ചെരിവാണ് ഈ മേഖല.
ലാൻഡിങ്ങിന് 10 കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്. തകർന്നയുടൻ തന്നെ ഹെലികോപ്‌ടർ കത്തിയമർന്നു. ഏകദേശം ഒന്നര മണിക്കൂർ സമയമെടുത്താണ് തീ അണക്കാൻ കഴിഞ്ഞതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വിവിധ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു.
ഡെൽഹിയിൽ നിന്ന് ബിപിൻ റാവത്ത് അടക്കം ഒൻപത് പേരടങ്ങുന്ന സംഘമാണ് തമിഴ്‌നാട്ടിൽ എത്തിയത്. പിന്നീട് സുലൂരിൽ നിന്ന് അഞ്ച് പേർ കൂടി കയറി. റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡെർ, ലെഫ്‌റ്റനന്റ് കേണൽ ഹർജിന്ദർ സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവിൽദാർ സത്‌പാൽ എന്നിവരും ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റാവത്ത് ഉൾപ്പടെയുള്ളവർ വില്ലിങ്‌ടണിലെ സൈനിക ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്‌ത സേനാ മേധാവിയായി ചുമതലയേറ്റത്. വിട പറഞ്ഞത് ഇന്ത്യയുടെ ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉത്തമ മാതൃകയാണ്.
ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16നായിരുന്നു ബിപിൻ റാവത്തിന്റെ ജനനം. സൈനിക പാരമ്പര്യമുള്ള കുടുംബമായതിനാൽ റാവത്തും അതേ പാത പിന്തുടരുകയായിരുന്നു. പിതാവ് ലക്ഷ്‌മൺ സിങ് റാവത്ത് കരസേനയിലെ ലഫ്‌റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്‌കൂളിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ റാവത്ത് പിന്നീട് നാഷണൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി തുടർ വിദ്യാഭ്യാസം നടത്തി. കുനൂരിലെ വെല്ലിങ്‌ടണിലുള്ള ഡിഫൻസ് സർവീസ് സ്‌റ്റാഫ് കോളജിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്.
അമേരിക്കയിലെ കൻസാസിലുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ആർമി കമാൻഡ് ആൻഡ് ജനറൽ സ്‌റ്റാഫ് കോളേജിൽ പരിശീലനം നേടി. ഡിഫൻസ് സ്‌റ്റഡീസിൽ എംഫിലും മാനേജ്‌മെന്റിലും കംപ്യൂട്ടർ സ്‌റ്റഡീസിലും ഡിപ്‌ളോമയുമുണ്ട്. മിലിട്ടറി- മീഡിയ സ്‌ട്രാറ്റജിക് സ്‌റ്റഡീസിൽ പിഎച്ച്‌ഡി നേടിയിട്ടുണ്ട്.
1978 ൽ 11 ഗൂർഖാ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂണിറ്റിലായിരുന്നു. ഉയർന്ന പ്രദേശങ്ങളിലെ യുദ്ധമുറകളിൽ പ്രാഗൽഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎൻ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
2016 ഡിസംബർ 31നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്. 2020 ജനുവരി ഒന്നിന് സംയുക്‌ത സേനാ മേധാവിയായി. മുൻകരസേനാ മേധാവി ആയിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ട് മുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്‌ത സൈനിക മേധാവിയായി നിയമിച്ചത്.
2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലെ ദിമാപുരിൽ ഒരു ഹെലികോപ്‌ടർ അപകടത്തിൽനിന്ന് റാവത്ത് രക്ഷപ്പെട്ടിരുന്നു. പരമവിശിഷ്‌ട സേവാ മെഡൽ, അതിവിശിഷ്‌ട സേവാ മെഡൽ, വിശിഷ്‌ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Also Read: മോദിയുടെ യുപി സന്ദര്‍ശനം; മുസ്‌ലിം പള്ളിക്ക് കാവി നിറം പൂശി