കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസിൽ വിമർശനവുമായി ഹൈക്കോടതി. ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്നും സമൻസിനെ അനുസരിക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ കഴിയില്ല. അന്വേഷണം തടയാൻ കഴിയില്ല. അന്വേഷണത്തിന് വേണ്ട രേഖകൾ സമർപ്പിക്കാൻ കിഫ്ബിക്ക് ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
കിഫ്‌ബി ഇഡി സമൻസിന് മറുപടി നൽകണം. അല്ലാതെ ഒരേ കാര്യങ്ങൾ ആവർത്തിക്കരുതെന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് രാമചന്ദ്രൻ പറഞ്ഞു. ആറുതവണയാണ് തനിക്ക് ഇഡിയുടെ സമൻസ് ലഭിക്കുന്നതെന്ന് കിഫ്‌ബി സിഇഒ വ്യക്‌തമാക്കി. ഇത് പീഡനമാണെന്നും അക്കാര്യമാണ് ചോദ്യം ചെയ്യുന്നതെന്നും കിഫ്‌ബി സിഇഒ കോടതിയെ അറിയിച്ചു. എന്നാൽ, പ്രാഥമിക അന്വേഷത്തിന് വേണ്ടിയാണ് ഇഡി രേഖകൾ ആവശ്യപ്പെടുന്നതെന്ന് കോടതി പറഞ്ഞു.
അതേസമയം, ഇഡിയുടെ സത്യവാങ്‌മൂലത്തിൽ മറുപടി നൽകാൻ കിഫ്‌ബി സമയം തേടി. അന്വേഷണം ഒരുഘട്ടത്തിലും തടസപ്പെടുത്തില്ലെന്നും കിഫ്‌ബി കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി. മസാല ബോണ്ട് കേസിൽ ഇഡി അന്വേഷണം നിശ്‌ചലമാക്കാൻ കിഫ്‌ബി മനപൂർവം ശ്രമിക്കുന്നുവെന്നും അന്വേഷണവുമായി ഉദ്യോഗസ്‌ഥർ സഹകരിക്കുന്നില്ലെന്നുമാണ് ഇഡി സംഘത്തിന്റെ ആരോപണം.
അതിനിടെ, മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് നിർണായക പങ്കുണ്ടെന്ന് വ്യക്‌തമാക്കി ഇഡി രംഗത്ത് വന്നിരുന്നു. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങൾ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്‌ബി ഡയറക്‌ടർ ബോർഡ് യോഗത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനിൽക്കില്ലെന്നും ഇഡി പറയുന്നു. കിഫ്‌ബി ഡയറക്‌ടർ ബോർഡ് യോഗത്തിന്റെ മിനുട്ട്സ് രേഖകളും പുറത്തുവന്നിരുന്നു.
Most Read| രാഹുൽ ഗാന്ധിക്കെതിരെ അസം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് സിഐഡിക്ക് കൈമാറി