ഗുവാഹത്തി: പ്രകോപനം ഉണ്ടാക്കാൻ അണികൾക്ക് നിർദ്ദേശം നൽകിയെന്ന് ആരോപിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അസം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (സിഐഡി) കൈമാറി. കേസെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് സർക്കാരിന്റെ നടപടി.
രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ ഗുവാഹത്തി നഗരത്തിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുൽ ഗാന്ധിയും നേർക്കുനേർ ഏറ്റുമുട്ടിയത്. വിശദമായും ആഴത്തിലുമുള്ള പരിശോധനക്കായാണ് കേസ് സിഐഡിക്ക് കൈമാറിയതെന്ന് അസം പോലീസ് മേധാവി ജിപി സിങ് എക്‌സിൽ അറിയിച്ചു.
രാഹുലിനെതിരെ പോലീസ് കേസെടുത്ത് രണ്ടു ദിവസത്തിന് ശേഷമാണ് നടപടി. കലാപശ്രമം, അനധികൃതമായുള്ള കൂടിച്ചേരൽ, ക്രിമിനൽ, ഗൂഢാലോചന തുടങ്ങിയവ ഉൾപ്പടെ ഐപിസിയിലെ ഒമ്പത് വകുപ്പുകളാണ് രാഹുലിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ചുമത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് രാഹുലിനെതിരെ കേസെടുത്തത്.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കനയ്യ കുമാർ എന്നിവർക്കെതിരെയും കേസുണ്ട്. രാഹുലിന്റെ യാത്രയും അസമിലെ ബിജെപി സർക്കാരും തമ്മിലുള്ള സംഘർഷം തുടരുകയാണ്. അസം- മേഘാലയ അതിർത്തിയിലുള്ള യുഎസ്‌ടിഎം സർവകലാശാല വിദ്യാർഥികളുമായുള്ള സംവാദം സർക്കാർ റദ്ദാക്കിയിരുന്നു.
ഇക്കാര്യമറിഞ്ഞു നൂറുകണക്കിന് വിദ്യാർഥികൾ രാഹുൽ താമസിച്ച ഹോട്ടലിന് മുന്നിലെത്തിയിരുന്നു. തുടർന്ന് സർവകലാശാലയുടെ മുന്നിൽ ബസിനു മുകളിൽ കയറി രാഹുൽ വിദ്യാർഥികളുമായി സംസാരിച്ചു. അസമിലെ ന്യായ് യാത്ര ഇന്ന് അവസാനിക്കും. തുടർന്ന് ബംഗാളിലേക്ക് പ്രവേശിക്കും.
Most Read| അസാധാരണ നടപടി; രണ്ടു മിനിറ്റിൽ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ മടങ്ങി