തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ നാടകീയ രംഗങ്ങൾ. പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുമിനിറ്റും 17 സെക്കൻഡും കൊണ്ട് പ്രസംഗം അവസാനിപ്പിച്ച് മടങ്ങി. ഇതിന് പിന്നാലെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സംസ്‌ഥാന സർക്കാരുമായി വിവിധ വിഷയങ്ങളിൽ ഇടഞ്ഞുനിൽക്കുന്ന ഗവർണർ, വിട്ടുവീഴ്‌ചക്ക് ഇല്ലെന്ന് പ്രത്യക്ഷമായി സൂചന നൽകിയാണ് സഭയിൽ നിന്ന് മടങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്‌ണനും ചേർന്നാണ് ഗവർണറെ നിയമസഭയിലേക്ക് സ്വീകരിച്ചത്. എന്നാൽ, മുഖ്യമന്ത്രി ബൊക്ക നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല. സൗഹൃദ ഭാവമില്ലാതെ പരസ്‌പരം കൈ പോലും കൊടുക്കാതെയാണ് ഇരുവരും അകത്തേക്ക് പ്രവേശിച്ചത്. പ്രസംഗത്തിനിടെ ‘എന്റെ സർക്കാർ’ എന്ന് പറയാനും ഗവർണർ കൂട്ടാക്കിയില്ല.
ഈ സഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനകരം എന്ന് പറഞ്ഞാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. അവസാന ഖണ്ഡിക മാത്രമാണ് വായിക്കുന്നതെന്ന് ഗവർണർ ആദ്യമേ പറഞ്ഞിരുന്നു. അതേസമയം, ഗവർണറുടെ അസാധാരണ നടപടിയിൽ സ്‌പീക്കർ അമ്പരപ്പ് പ്രകടിപ്പിച്ചു. ഗവർണറുടെ നടപടിയെ പ്രതിപക്ഷവും രൂക്ഷമായി വിമർശിച്ചു.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്