കൊച്ചി: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്‌റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ ആയിരുന്ന എസ് അനീഷ്യയുടെ ആത്‍മഹത്യാ കേസ് സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ അക്‌ബർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അനീഷ്യയുടെ ആത്‍മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന ആവശ്യം ശക്‌തമായതിന് പിന്നാലെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചത്.
മേലുദ്യോഗസ്‌ഥരുടെ മാനസിക പീഡനമാണ് അനീഷ്യയുടെ ആത്‍മഹത്യക്ക് കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിക്കും. മേലുദ്യോഗസ്‌ഥരുടെ മാനസിക സമ്മർദ്ദമെന്നാണ് അനീഷ്യയുടെ ആത്‍മഹത്യാ കുറിപ്പിലെ പരാമർശം. ഇത് സംബന്ധിച്ച് പരവൂർ പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.
ഞായറാഴ്‌ചയാണ് നെടുങ്ങോലം പോസ്‌റ്റ് ഓഫീസ് ജങ്ഷൻ പ്രശാന്തിയിൽ എസ് അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്‌ഥരെ സംബന്ധിച്ചുള്ള പരാതികൾ ഉൾക്കൊള്ളുന്ന അനീഷ്യയുടെ ശബ്‌ദരേഖകൾ ഇന്നലെ പുറത്തായിരുന്നു. ജോലിയിൽ നേരിട്ടിരുന്ന സമ്മർദ്ദങ്ങളെ കുറിച്ചായിരുന്നു അനീഷ്യ ശബ്‌ദരേഖകളിൽ അധികവും പറഞ്ഞിരുന്നത്.
കേസുകളിൽ നിന്ന് വിട്ടുനിൽക്കാനായി അവധിയെടുക്കാൻ സഹപ്രവർത്തകരിൽ നിന്ന് സമ്മർദ്ദം ഉണ്ടായതടക്കമുള്ള കാര്യങ്ങളാണ് ആത്‍മഹത്യാ കുറിപ്പിൽ പരാമർശിക്കുന്നത്. ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തകരുടെയും മറ്റു ഉദ്യോഗസ്‌ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും കുറിപ്പിൽ പറയുന്നുണ്ട്. താൻ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളെയും ജോലിയിൽ നേരിടുന്ന വിവേചനങ്ങളെയും സംബന്ധിച്ച്, ആത്‍മഹത്യ ചെയ്യുന്നതിന് മുൻപ് അനീഷ്യ പരവൂർ മുൻസിപ്പൽ മജിസ്ട്രേറ്റിന് വാട്‌സ് ആപ്പിൽ പരാതി നൽകിയതായും വിവരമുണ്ട്.
Most Read| ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു കർഷക സംഘടനകൾ