കൊച്ചി : അടിയന്തിര ചികിൽസ ആവശ്യമുള്ള രോഗികളെ ലക്ഷദ്വീപിൽ നിന്നും ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് എത്തിക്കുന്നതിന് പ്രത്യേക മാർഗരേഖ തയ്യാറാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. ഒപ്പം തന്നെ മറ്റ് ദ്വീപുകളിൽ നിന്നുള്ള രോഗികളെ കവരത്തിയിൽ എത്തിക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. 10 ദിവസത്തിനകം മാർഗരേഖ തയ്യാറാക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ലക്ഷദ്വീപിൽ നിന്നും അടിയന്തിര ചികിൽസ ആവശ്യമുള്ള രോഗികളെ എയർ ആംബുലൻസിൽ നാട്ടിലേക്ക് മാറ്റുന്നതിനും മറ്റും നേരത്തെ ഡോക്‌ടറുടെ സർട്ടിഫിക്കറ്റ് മാത്രം മതിയായിരുന്നു. എന്നാൽ നിലവിലെ ഭരണ പരിഷ്‌കാരങ്ങളിൽ ഡോക്‌ടർ അനുമതി നൽകിയാലും 4 അംഗ മെഡിക്കൽ ബോർഡിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ രോഗിയെ എയർ ആംബുലൻസിൽ നാട്ടിലേക്ക് മാറ്റാൻ സാധിക്കൂ.
ഈ നടപടിയിലൂടെ അടിയന്തിര ചികിൽസ ആവശ്യമുള്ള രോഗികളുടെ ചികിൽസക്ക് കാലതാമസം നേരിടുമെന്ന് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സാലിഹാണ് കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് ലക്ഷദ്വീപില്‍ നിന്ന് ചികിൽസക്കായി രോഗികളെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കാന്‍ അഡ്‌മിനിസ്‌ട്രേഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
Read also : സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ; തീരുമാനം ഇന്നില്ല