മലപ്പുറം: ജില്ലയിലെ ഉപരിപഠന രംഗത്തെ കുറവുകൾക്ക് അടിയന്തര പരിഹാരമാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികള്‍ മന്ത്രിയുമായി ചർച്ച നടത്തി. ജില്ലയുടെ ഭരണനിർവഹണ ചുമതലയുള്ള കായിക, വഖഫ്, ഹജ്‌ജ് കാര്യ വകുപ്പുമന്ത്രി വി അബ്‌ദുറഹ്‌മാന്റെ താനൂരിലെ വീട്ടിലെത്തിയാണ് ഭാരവാഹികൾ ചർച്ച നടത്തിയത്.
വർഷങ്ങളായി എസ്‌എസ്‌എൽസി പരിക്ഷയിൽ സംസ്‌ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വിജയികളുള്ള ജില്ലയിൽ കുട്ടികളുടെ ആഗ്രഹത്തിനനുസരിച്ച് തുടർ പഠനത്തിനുള്ള സീറ്റുകളോ ബാച്ചുകളോ നിലവിൽ ലഭ്യമല്ല. ജില്ലയിൽ 75,554 വിദ്യാർഥികളാണ് എസ്‌എസ്‌എൽസി വിജയിച്ചത്. നിലവിൽ സർക്കാർ, ഐയ്‌ഡഡ് മേലകളിലായി 44,000 സീറ്റുകൾ മാത്രമാണുള്ളത്. സ്വാശ്രയ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഉള്ള 11,000 സീറ്റുകൾ കൂട്ടിയാൽ തന്നെ ജില്ലയിൽ 55,000 സീറ്റുകൾ മാത്രമാണുണ്ടാകുക.
അവസ്‌ഥ ഇതായിരിക്കെ കേവലം പത്തോ ഇരുപതോ ശതമാനം സീറ്റു വർദ്ധനയുണ്ടായാലും 22,329 കുട്ടികൾക്കും ഉപരിപഠന സാധ്യത ജില്ലയിൽ തന്നെ ലഭിക്കില്ല. മാത്രവുമല്ല സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ എ പ്ളസ് നേടിയ കുട്ടികളും മലപ്പുറത്താണ്. 7,838 കുട്ടികൾ. സ്വാഭാവികമായും കൂടുൽ സയൻസ് ബാച്ച് ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടും. സിബിഎസ്‌ഇ പത്താം ക്‌ളാസ് വിജയിച്ച കുട്ടികളും സ്‌റ്റേറ്റ് സിലബസിൽ അപേക്ഷിച്ചാൽ സീറ്റുകളുടെ കുറവ് ഇനിയും വർധിക്കും.
ഇതിനൊരു പരിഹാരമായി ജില്ലയിൽ ഹൈസ്‌കൂളുകളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ആർഎംഎസ്എ സ്‌കൂളുകൾ (22 എണ്ണം) ഉൾപ്പെടെയുള്ള മുഴുവൻ ഗവൺമെന്റ് സ്‌കൂളുകളിലും, സൗകര്യമുള്ള അംഗീകൃത അൺ എയ്‌ഡഡ് ഹൈസ്‌കൂളുകളിലും ഹയർ സെക്കണ്ടറി ബാച്ചുകൾ ഏർപ്പെടുത്താനുള്ള സ്‌പെഷൽ പാക്കേജ് പ്രഖ്യാപിച്ചു നടപ്പിലാക്കണം.
മറ്റു ജില്ലകളിൽ വർഷങ്ങളായി പൂർണമായും പ്രവേശനം നൽകപ്പെടാത്ത ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റിയാൽ സർക്കാറിന് അധിക ബാധ്യത ഇല്ലാതെ തന്നെ ഇക്കാര്യം നടപ്പാക്കാവുന്നതാണ്. ഈ ആവശ്യങ്ങൾ വിദ്യാർഥികൾക്ക് പ്രയോജനപ്പെടണമെങ്കിൽ ഒന്നാംഘട്ട അലോട്ട്മെന്റ് വരുന്നതിനു മുൻപ് തന്നെ ഇക്കാര്യത്തിൽ ഉത്തരവുകൾ ഉണ്ടാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് ജില്ലാ, സോൺ ഡിവിഷൻ നേതാക്കളായ സയ്യിദ് ജലാലുദ്ധീൻ ജീലാനി, അബ്‌ദുൽ കരീം ഹാജി താനൂർ, മുഹമ്മദ് കുട്ടി തിരൂർ, ഹമ്മാദ് അബ്‌ദുല്ല, സിറാജുദ്ധീൻ, അശ്റഫ് സഖാഫി, നൗഫൽ താനൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Most Read: കൊടകര കേസ്; ബിജെപിക്കായി കടത്തിയത് 40 കോടിയുടെ കള്ളപ്പണം; സേലത്തും കവർച്ച; കുറ്റപത്രം