ഹൈദരാബാദ്: പെൻഷൻ കിട്ടുന്ന പണം വേറിട്ട രീതിയിൽ ചിലവഴിച്ച് മാതൃകയായി ഹൈദരാബാദ് സ്വദേശികളായ ദമ്പതികൾ. 11 വര്‍ഷമായി കിട്ടിയ പെന്‍ഷന്‍ തുക ഉപയോഗിച്ച് റോഡുകളിലെ ഗട്ടറുകള്‍ അടയ്‌ക്കുകയാണ് ഈ ദമ്പതികള്‍.
73കാരനായ ഗംഗാധര്‍ തിലക് കാട്നം, ഭാര്യ വെങ്കിടേശ്വരി കാട്നം എന്നിവരാണ് ഒരു ദശാബ്‌ദത്തോളമായി റോഡിലെ കുഴികള്‍ അടയ്‌ക്കുന്നത്. നിരവധി തവണ പരാതിപ്പെട്ടതിന് ശേഷവും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് ഈ വൃദ്ധ ദമ്പതികള്‍ നിരത്തിലേക്ക് ഇറങ്ങിയത്.
ഹൈദരബാദ് നഗരത്തിലും പരിസരത്തുമായി കാറില്‍ സഞ്ചരിച്ചാണ് ദമ്പതികളുടെ ഗട്ടര്‍ അടയ്‌ക്കല്‍. ഗട്ടറുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ സമീപത്തായി വാഹനമൊതുക്കിയ ശേഷം കാറിനുള്ളില്‍ സൂക്ഷിച്ച ഉപകരണങ്ങളുമായി ഇരുവരും നിരത്തിലേക്ക് ഇറങ്ങും. ‘ഗട്ടറുകളുടെ ആംബുലന്‍സ്‘ എന്നാണ് ഈ കാറിനെ ഇപ്പോള്‍ നാട്ടുകാര്‍ വിളിക്കുന്നത്. ഗംഗാധര്‍ തിലകിന് ‘റോഡ് ഡോക്‌ടർ’ എന്നും ഇതിനോടകം വിളിപ്പേര് വീണിട്ടുണ്ട്. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായിരുന്നു ഗംഗാധര്‍ തിലക്. റോഡ് അപകടങ്ങളുടെ കാരണം റോഡിലെ കുഴികള്‍ ആണെന്ന നിരീക്ഷണത്തിലാണ് ഇവരുടെ നിസ്വാര്‍ഥ സേവനം.
ഹൈദരബാദിലും പരിസരത്തുമായി രണ്ടായിരത്തിലേറെ ഗട്ടറുകളാണ് ഇതിനോടകം ഇവര്‍ നന്നാക്കിയിട്ടുള്ളത്. പെന്‍ഷനായി ലഭിച്ച പണത്തില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ ഇതിനോടകം റോഡിലെ കുഴികള്‍ അടയ്‌ക്കാനായി ചിലവാക്കിയെന്നും ദമ്പതികള്‍ പറയുന്നു. തുടക്കത്തില്‍ ദമ്പതികളെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇവരെ തിരിച്ചറിഞ്ഞതോടെയാണ് ദമ്പതികള്‍ വൈറലാവുന്നത്. റോഡിലെ കുഴികള്‍ പരിഹരിക്കാനായി ‘ശ്രമദാന്‍’ എന്ന പേരില്‍ ഒരു ട്രസ്‌റ്റും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്.
Most Read: കാണാം ‘കൊന്നപ്പൂക്കളും മാമ്പഴവും’ തീയേറ്റർ പ്ളേ ഒടിടിയിൽ