ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസമിൽ വെച്ച് ആക്രമണം ഉണ്ടായ പശ്‌ചാത്തലത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഹിമന്ത ബിശ്വ ശർമയെന്ന് രാഹുൽ വിമർശിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസമിൽ വെച്ച് ആക്രമണം ഉണ്ടാവുകയും കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ തുടർച്ചയായി പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ചെയ്‌തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ടു രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഹിമന്ത അസം ഡിജിപിക്ക് നിർദ്ദേശവും നൽകിയിരുന്നു.
‘രാജ്യത്തെ തന്നെ ഏറ്റവും വലിയ അഴിമതിക്കാരായ മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഹിമന്ത ബിശ്വ ശർമ. സംസ്‌ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും അത് തന്നെ. ന്യായ് യാത്രക്കെതിരെ അസം മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങളെല്ലാം യാത്രയ്‌ക്ക് ഗുണകരമായി ഭവിക്കുന്നതാണ് കാണുന്നത്. ഈ യാത്രയ്‌ക്ക് ഞങ്ങൾ പോലും പ്രതീക്ഷിക്കാത്ത പ്രചാരമാണ് അദ്ദേഹം നേടിത്തന്നത്’- വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
‘നിലവിൽ അസമിലെ ഏറ്റവും വലിയ പ്രശ്‌നം ന്യായ് യാത്രയാണെന്ന് തോന്നുന്നു. ക്ഷേത്രവും കോളേജുകളും സന്ദർശിക്കാൻ പോലും അധികൃതർ അനുമതി നൽകുന്നില്ല. അതാണ് അവരുടെ ശൈലി. ഭയപ്പെടുത്താനാണ് ശ്രമം. എന്തായാലും ഞങ്ങളെ ഭയപ്പെടുത്താൻ അവർക്ക് കഴിയില്ല’- രാഹുൽ പറഞ്ഞു.
നേരത്തെ, കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച സംഭവത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. പ്രവർത്തകരെ രാഹുൽ പ്രകോപിപ്പിച്ചു. ഇത് അസം സംസ്‌കാരത്തിന്റെ ഭാഗമല്ല. സമാധാനമുള്ള സംസ്‌ഥാനമാണ് അസം. ഇത്തരം നക്‌സലൈറ്റ് തന്ത്രങ്ങൾ ഞങ്ങളുടെ സംസ്‌കാരത്തിന് അന്യമാണ്. ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുലിനെതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയെന്നും ദൃശ്യങ്ങൾ തെളിവായി എടുക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
Most Read| സംസ്‌ഥാനത്ത് 2,70 കോടി വോട്ടർമാർ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാർ