ന്യൂഡെല്‍ഹി: ഡെല്‍ഹി ആസ്‌ഥാനമായ ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ സൈന്‍ ബോര്‍ഡ് നശിപ്പിക്കപ്പെട്ട നിലയില്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നതായി ഹിന്ദു സേന ദേശീയ പ്രസിഡണ്ട് വിഷ്‌ണു ഗുപ്‌ത പറഞ്ഞു. സംഘമായി എത്തിയ ഹിന്ദുത്വവാദികള്‍ സൈന്‍ ബോര്‍ഡില്‍ ഇസ്‌ലാമിക് ടെററിസ്‌റ്റ് സെന്റര്‍ എന്ന പോസ്‌റ്ററുകള്‍ പതിപ്പിക്കുകയായിരുന്നു.
ഫ്രാന്‍സിലും ഇന്ത്യയിലെ മറ്റിടങ്ങളിലുമായുള്ള മുസ്‌ലിം സമുദായത്തിന്റെ ‘തീവ്രവാദ’ പ്രവര്‍ത്തനങ്ങളോടുള്ള വിരോധമാണ് കള്‍ച്ചറല്‍ സെന്റര്‍ ആക്രമിക്കാൻ കാരണം എന്ന് ഇയാള്‍ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ”ഫ്രാന്‍സില്‍ തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ച് വരികയാണ്, ഈ ഭീകരതയ്‌ക്കെതിരെ ശബ്‌ദമുയര്‍ത്താന്‍ എല്ലാവരും ഒത്തുചേരുന്നു. ഇത്തരം പ്രവൃത്തികളെ പിന്തുണച്ച് ഇസ്‌ലാമിക് തീവ്രവാദികള്‍ പരസ്യമായി നിലകൊള്ളുന്നുണ്ട്. മധ്യപ്രദേശിലെ ഭോപ്പാലിലും ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും സംഭവിച്ചത് അതാണ്,” ഹിന്ദു സേന പറഞ്ഞു.
സംഭവത്തില്‍ തുഗ്ളക് റോഡ് പോലീസ് കേസെടുത്തു. എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ‘ചൈന ഒരു രാജ്യദ്രോഹിയാണ്, ഇന്ത്യ-ചൈന ബൈ ബൈ’ എന്ന പോസ്‌റ്റര്‍ പതിപ്പിച്ച് ചൈനീസ് എംബസി സൈന്‍ബോര്‍ഡും ഹിന്ദുത്വ സേന നശിപ്പിച്ചിരുന്നു.
Read also: ദൈവമായ ഭീമിനെ മുസ്‌ലിം തൊപ്പി ധരിപ്പിച്ചു; രാജമൗലിയെ ഭീഷണിപ്പെടുത്തി ബിജെപി അധ്യക്ഷന്‍