തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്‌ചാർജ് മാർഗരേഖ പുതുക്കി. രോഗലക്ഷണമില്ലാത്തവർക്ക് ഹോം ഐസൊലേഷൻ പത്ത് ദിവസമാക്കി. നേരിയ രോഗലക്ഷണമുള്ളവർക്കും പത്ത് ദിവസം മാത്രമാണ് ഹോം ഐസൊലേഷൻ. രോഗതീവ്രത കൂടിയവർ 20 ദിവസം നിരീക്ഷണത്തിൽ കഴിയണം.
സംസ്‌ഥാനത്ത് കോവിഡ് വ്യാപിച്ച് ഒന്നര വർഷത്തിന് ശേഷം ഡിസ്‌ചാർജ് മാർഗരേഖയിൽ കാതലായൊരു മാറ്റം വരുന്നത് ഇപ്പോഴാണ്. കോവിഡ് രോഗി ആരുമായും സമ്പർക്കം പുലർത്താതെ 17 ദിവസം ഹോം ഐസൊലേഷനിൽ കഴിയണം എന്നതാണ് നിലവിലുള്ള മാർഗരേഖ. ഈ നിർദ്ദേശത്തിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
ചെറിയ രീതിയിൽ രോഗപ്രശ്‌നങ്ങൾ ഉള്ളവർക്ക് ആശുപത്രിവാസം ആവശ്യമായി വരുന്നുണ്ട്. ഇത്തരം ആളുകളും ആശുപത്രി വിട്ടതിന് ശേഷം പത്ത് ദിവസം മാത്രം വീട്ടിൽ കഴിഞ്ഞാൽ മതിയാകും. രോഗതീവ്രത കൂടിയവർ ചികിൽസ പൂർത്തിയാക്കി ആശുപത്രി വിട്ടാലും ഇരുപത് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.
മൂന്നാം തരംഗം മുന്നിൽ കണ്ടുകൊണ്ട് കോവിഡ് രോഗികളുടെ ചികിൽസാ പ്രോട്ടോക്കോളിലും നേരത്തെ ആരോഗ്യവകുപ്പ് വ്യത്യാസം വരുത്തിയിരുന്നു. ഗർഭിണികളുടെയും കുട്ടികളുടെയും ഗുരുതരാവസ്‌ഥയും മരണവും ഒഴിവാക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ചികിൽസാ പ്രോട്ടോക്കോൾ പുറത്തിറക്കിയതിന് പിന്നാലെയാണ് ഡിസ്‌ചാർജ് മാർഗരേഖയിലും മാറ്റം വരുത്തിയിരിക്കുന്നത്.
Also Read: സ്‍ത്രീധന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ദാക്ഷിണ്യമില്ല; മുഖ്യമന്ത്രി