പാലക്കാട്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) നേതൃത്വത്തിലുള്ള കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ വാളയാറിൽ എത്തുന്നതോടെ പാലക്കാട്ടെ വീടുകളിലേക്ക് പ്രകൃതിവാതകം ലഭിക്കാൻ തുടങ്ങും. പൈപ്പിലൂടെ അടുക്കളകൾക്ക് പാചക വാതകവും വാഹനങ്ങൾക്ക് ഇന്ധനവും നൽകുന്ന സിറ്റി ഗ്യാസ് പദ്ധതി മാർച്ച് അവസാനത്തോടെ കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈനിന്റെ ഭാഗമായ കൂറ്റനാട്-വാളയാർ-ബംഗളൂരു പൈപ്പ് ലൈനിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.
Also Read: കെഎഎസ് പരീക്ഷാ ക്രമക്കേട്; വിശദീകരണത്തിന് 10 ദിവസം നീട്ടിനൽകി
കൂറ്റനാട് മുതൽ വാളയാർ വരെ പൈപ്പ് സ്‌ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി. ഇപ്പോൾ ലൈൻ കടന്നുപോകുന്ന വിവിധ സ്‌റ്റേഷനുകളുടെ നിർമാണമാണ് നടക്കുന്നത്. പ്രധാന ലൈനിന്റെ ഭാഗമായ കൂറ്റനാട് സ്‌റ്റേഷന്റെ പണി പൂർത്തിയായിട്ടുണ്ട്. മറ്റ് സ്‌റ്റേഷനുകളുടെ നിർമാണം ജനുവരിയോടെ പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തൃശൂർ, പാലക്കാട് ജില്ലകളുടെ അതിർത്തിയായ പല്ലൂർ തുടർന്ന് വാണിയംകുളം, ലക്കിടി പേരൂർ, മുണ്ടൂർ, മലമ്പുഴ വഴിയാണ് പൈപ്പ് ലൈൻ വാളയാറെത്തുന്നത്.
ഗെയ്ൽ പൈപ്പ് ലൈനിൽ മലമ്പുഴ കനാൽ പിരിവുഭാഗത്ത് കണക്‌ടിവിറ്റി പോയിന്റ് (വാതകം കൈമാറാനുള്ള സ്‌ഥലം) സ്‌ഥാപിച്ചാണ് സിറ്റി ഗ്യാസ് പദ്ധതിക്കായി വാതകം എത്തിക്കുക. പാലക്കാട് നഗരപരിധിയിലാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ 4 സ്‌റ്റേഷനുകൾ സ്‌ഥാപിക്കും. വിതരണത്തിനുള്ള കരാർ അദാനി ഗ്രൂപ്പിനാണ് ലഭിച്ചിരിക്കുന്നത്.
Malabar News: ചന്തകൾ തുറക്കുന്നില്ല; സംസ്‌ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവ് വീണ്ടും കുറഞ്ഞു