തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്. മൂന്ന് മാസം മുൻപ് പ്രതിയായ അജീഷും കൊല്ലപ്പെട്ട അയ്യപ്പനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. കൊലപാതക സമയത്ത് പ്രതി ലഹരിയിലായിരുന്നു. അതേസമയം, ആറ്റിങ്ങലിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് അജീഷ് എന്ന് പോലീസ് അറിയിച്ചു.
ഗുണ്ടാ ലിസ്‌റ്റിൽ ഉള്ള ഇയാൾക്കെതിരെ എട്ടോളം കേസുണ്ട്. ഇന്ന് രാവിലെ ബൈക്കിൽ ആയുധവുമായി എത്തിയാണ് അജീഷ് തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്‌ഷനിസ്‌റ്റായ തമിഴ്‌നാട് സ്വദേശി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്ക് പുറത്തുവെച്ച ശേഷം ഹോട്ടലിലേക്ക് ആയുധവുമായി പോകുന്ന പ്രതി കഴുത്ത് പിടിച്ചുവെച്ച് ആവർത്തിച്ച് വെട്ടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതി രക്ഷപ്പെട്ടത്.
സംഭവം നടക്കുന്ന സമയത്ത് അയ്യപ്പനും മറ്റൊരു ജീവനക്കാരനും മാത്രമാണ് സ്‌ഥലത്ത് ഉണ്ടായിരുന്നത്. ഹോട്ടൽ ഉടമയുടെ ബന്ധുവാണ് മരിച്ച അയ്യപ്പൻ. അതേസമയം, പ്രശ്‌നങ്ങൾ ഉള്ളതായി അയ്യപ്പൻ പറഞ്ഞിട്ടില്ലെന്നാണ് ഹോട്ടൽ ഉടമ മൊഴി നൽകിയത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പട്ടാപകൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം. തുടർന്ന് രക്ഷപ്പെട്ട അജീഷിനെ സ്വദേശമായ കല്ലിയോട് നിന്നാണ് ഷാഡോ പോലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്.
Most Read: 5ജി സേവനം; ലേല നടപടികൾ തുടങ്ങാൻ നിർദ്ദേശം