മലപ്പുറം: പോക്‌സോ കേസിൽ തെറ്റായി പ്രതി ചേർത്ത് 18കാരന് ജയിലിൽ പോകേണ്ടിവന്ന സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. പത്ര വാർത്തയുടെ അടിസ്‌ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. രണ്ടാഴ്‌ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. യുവാവ് ജയിലിൽ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.
35 ദിവസം തിരൂർ സബ്‌ജയിലിൽ കഴിഞ്ഞ തിരൂരങ്ങാടി തെന്നല സ്വദേശി ശ്രീനാഥിനാണ് മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സ്‌കൂളിൽനിന്നു മടങ്ങിയ പെൺകുട്ടിയെ പ്രതി സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണ് കേസ്.
പെൺകുട്ടിയുടെ ആരോപണം തുടക്കംമുതൽ നിഷേധിച്ച യുവാവ് ഡിഎൻഎ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് വിശദമായ ശാസ്‌ത്രീയ റിപ്പോർട്ടുകൾ അടിയന്തരമായി സമർപ്പിക്കാൻ കോടതി പോലീസിന് നിർദ്ദേശവും നൽകി. കഴിഞ്ഞദിവസം ഡിഎൻഎ ഫലം വന്നപ്പോൾ നെഗറ്റീവാണെന്നു തെളിഞ്ഞു. തുടർന്നു കോടതിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം മണിക്കൂറുകൾക്കകം ജയിലിൽനിന്ന് ശ്രീനാഥിനെ മോചിപ്പിക്കുകയായിരുന്നു.
Read also: പികെ ശശി കെടിഡിസി ചെയര്‍മാന്‍; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി