വിശാഖപട്ടണം: അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് എത്തും. നിലവിലെ സാഹചര്യത്തിൽ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
വിശാഖപട്ടണം തീരത്തിന് സമീപത്ത് നിന്നും ദിശ മാറി, ബംഗ്‌ളാദേശ് ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ് ശക്‌തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ദക്ഷിണേന്ത്യയിലെ സംസ്‌ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോടു കൂടിയ കനത്ത മഴ ഉണ്ടായേക്കും.
നിലവിൽ കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. 13 വരെ ഇവിടങ്ങളിലെല്ലാം മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ മൽസ്യ ബന്ധനത്ത് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിലേക്ക് മൽസ്യബന്ധനത്തിനായി പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്‌ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. നിലവിൽ ബംഗാൾ ഉൾക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും പെട്ടെന്ന് സുരക്ഷിത തീരങ്ങളിലേക്ക് എത്തണമെന്നും കളക്‌ടർ അറിയിച്ചു. എന്നാൽ, കേരള-കർണാടക-ലക്ഷ്വദീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ല.
Most Read: കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ല; കേന്ദ്രത്തിനെതിരെ മേഘാലയ ഗവർണർ