ദുബായ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 7 റൺസിന് ജയത്തിലേക്ക് ‘പിടിച്ചു’ കയറി. 165 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാൻ ശ്രമിച്ച ചെന്നൈയുടെ ധോണിപ്പടക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസ് വരെ എത്താനേ സാധിച്ചുള്ളൂ. രണ്ടു ടീമിനും ആവറേജ് കളി മാത്രമാണ് സാധ്യമായത്.
Most Read: യോഗി രാജ്യത്തിന്റെ ഉടമയല്ല, ജനങ്ങളുടെ സേവകനാണ്, അത് മറക്കരുത്; കെജ്‌രിവാള്‍
ഇന്നത്തെ കളിയോടെ; പോയിന്റ് പട്ടികയിൽ ധോണിയും സംഘവും അവസാന സ്ഥാനത്ത് തന്നെ തുടരുകയാണ്. രണ്ടാം ജയം നേടിയ ഹൈദരാബാദിന്‌റെ സ്ഥാനം ചെന്നൈയുടെ തൊട്ടു മുകളിലാണ്. ചെന്നൈ സൂപ്പർ കിങ്സിന് ഇത് മൂന്നാം തോൽവിയാണ്.
ടോസ് നേടി കളത്തിലിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 164 റൺസെടുത്തു. ലക്ഷ്യം ചെറുതായിരുന്നത് കൊണ്ട് പ്രാർഥനയോടെ ആരാധകർ ധോണിയും ടീമും നേടുന്ന 165 നായി കാത്തിരുന്നു. ദയനീയമായ കളിയിൽ തൊട്ടരികിലെത്താനേ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചുള്ളൂ. എട്ട് റൺസ് കൂടി ധോണിപ്പട നേടിയിരുന്നെങ്കിൽ എന്നാശിച്ചു പോയ കളി പക്ഷെ, ഹൈദരാബാദ് നേടി.
ഹൈദരാബാദിന്റെ യുവതാരം പ്രിയം ഗാർഗിന്റെ 26 പന്തിലെ അർധസെഞ്ചുറി കടന്ന 51 റണ്‍സ് ഇല്ലായിരുന്നുവെങ്കിൽ ഹൈദരാബാദ് ഇന്ന് തകർന്നു പോകുമായിരുന്നു. ഒപ്പം അഭിഷേക് ശർമ നേടിയ 24 പന്തിൽ 31 റൺസും ചേർന്നപ്പോഴാണ് ഹൈദരാബാദ് പിടിച്ചു നിൽക്കാനുള്ള കരുത്ത് നേടിയത്.
ചെന്നൈ ക്യാപ്റ്റൻ ധോണി പുറത്താകാതെ 36 പന്തിലാണ് 47 റൺസെടുത്തത്. ഓടിത്തളർന്ന ധോണി പലപ്പോഴും ക്ഷീണിതനായിരുന്നു. ആരാധകർക്ക് നോവ് ഉണർത്തുന്ന രീതിയിൽ അദ്ദേഹം പൊരുതിനോക്കി. പക്ഷെ വിഫലമായ പ്രയത്‌നം ബാക്കിയാക്കി ചെന്നൈ കളം വിട്ടു.
35 പന്തില്‍ 50 ഉമായി അര്‍ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയാണ് ചെന്നൈക്ക് ആകെ ആശ്വാസമായത്. അതേ സമയം, ഏറ്റവും കൂടുതല്‍ ഐപി എല്‍ മൽസരങ്ങൾ കളിച്ച താരമെന്ന റെക്കോര്‍ഡ് ധോണി ഇന്ന് സ്വന്തമാക്കി. ഇന്നത്തേത് ഉൾപ്പടെ 194 ഐപിൽ കളികൾ ധോണി പൂർത്തിയാക്കി. ചെന്നൈയുടെ തന്നെ സുരഷ് റെയ്‌നയെയാണ് ധോണി മറികടന്നത്.
ചെന്നൈക്കായി ദീപക് ചാഹർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഷാർദൂൽ താക്കൂർ, പീയുഷ് ചൗള എന്നിവരും ഓരോ വിക്കറ്റ് കൊയ്‌തു. ഹൈദരാബാദിന് വേണ്ടി നടരാജൻ രണ്ടും ഭുവനേശ്വർ കുമാർ, അബ്‌ദുൽ സമദ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
Also Read: ഹത്രസ് പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥനാ സംഗമം; നീതിക്ക് വേണ്ടി പോരാടുമെന്ന് പ്രിയങ്കാ ഗാന്ധി